വാൻ ലൈഫ്….അഹാ കേൾക്കാൻ തന്നെ എന്ത് രസമാണല്ലേ….ആരെയും കൂസാതെ യാത്ര ചെയ്ത് ജീവിതം അങ്ങ് അടിച്ച് പൊളിക്കാം എന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ ഉണ്ടാകുമോ…ആലോചിച്ചാൽ തന്നെ അതിനുള്ള ധൈര്യം കിട്ടിയെന്നു വരില്ല അല്ലേ? യാത്രയ്‌ക്കിടയിൽ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിബന്ധങ്ങൾ ഓർത്ത് ഭൂരിഭാഗവും ഈ ആലോചനയിൽ നിന്നും പിൻവാങ്ങും. എന്നാൽ ചിലർ അതി സാഹസികമായി ഇറങ്ങി അങ്ങ് പുറപ്പെടും. ഇരത്തിൽ ലോകം ചുറ്റുകയെന്ന സ്വപ്നം സാക്ഷാത്കരിച്ച ഒരു കുടുംബമുണ്ട്. നീണ്ട 22 വർഷത്തെ യാത്രയ്‌ക്കിടെ 102 രാജ്യങ്ങൾ ചുറ്റി അവർ ഇപ്പോൾ സ്വദേശത്ത് തിരികെ എത്തി. അറിയാം ലോകത്തെ അറിഞ്ഞ സാപ്പ് കുടുംബത്തെ കുറിച്ച്
2000 ത്തിലാണ് അർജ്ജന്റീനക്കാരായ ഹെർമനും കാൻഡലേറിയയും ലോകം ചുറ്റാൻ ഇറങ്ങിപ്പുറപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടെ 3,62,000 കിലോമീറ്ററാണ് ഈ കുടുംബം താണ്ടിയത്. തങ്ങളുടെ വിന്റേജ് വാഹനമായ 1928 ഗ്രഹാം-പൈജിലാണ് കുടുംബം ലോകം ചുറ്റിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 102 രാജ്യങ്ങളാണ് കുടുംബം ചുറ്റി കണ്ടത്. ഇപ്പോൾ യാത്രയൊക്കെ അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ് സാപ്പ് കുടുംബം.
2000 ജനുവരി 25ന് യാത്ര തുടങ്ങിയ അതേ ബ്യൂണസ് അയേഴ്‌സിൽ തിരിച്ചെത്തുമ്പോൾ വൻ ജനാവലിയാണ് സാപ്പ് കുടുംബത്തെ സ്വീകരിച്ചത്. ‘ഞങ്ങളുടെ ഒരു സ്വപ്നം അവസാനിക്കുകയാണെന്ന് ഹെർമൻ പറഞ്ഞു.
യാത്രയ്‌ക്കിടയിൽ സാപ്പ് കുടുബം വളർന്നു വലുതായി. യാത്ര തുടങ്ങുമ്പോൾ ഹെർമന് 31 വയസായിരുന്നു പ്രായം. കാൻഡലേറിയക്ക് 29 വയസും. യാത്ര പൂർത്തിയാക്കി മടങ്ങിയെത്തുമ്പോൾ 53 കാരനാണ് ഹെർമൻ. കാൻഡലേറിയക്ക് 51 വയസും. സഞ്ചാരത്തിനിടെ നാല് കുഞ്ഞുങ്ങൾ ദമ്പതികൾക്ക് പിറന്നു. പാംപ എന്നു പേരുള്ള മൂത്ത കുട്ടിക്ക് ഇന്ന് 19 വയസുണ്ട്. അമേരിക്കയിലായിരുന്നു ജനനം. 16 വയസുള്ള തെഹുവ അർജന്റീനയിലാണ് ജനിച്ചത്. 14 വയസുള്ള പലോമ കാനഡയിലും 12 വയസുള്ള വല്ലബി ഓസ്ട്രേലിയയിലുമാണ് ജനിച്ചത്.
വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് യാത്ര ചെയ്യാനുള്ള ആഗ്രഹം ഹെർമനും കാൻഡലേറിയയ്‌ക്കുമുണ്ടായത്. അലാസ്‌കയിൽ ഒരു ബാക്ക്പാക്കിംഗ് യാത്രയ്‌ക്ക് പോയ ശേഷമാണ് ഇനി യാത്രയാണ് ജീവിതം എന്ന് ഇരുവരും തീരുമാനിച്ചത്. ഇതേ തുടർന്നാണ് സമ്മാനമായി കിട്ടിയ 1928 മോഡൽ കാർ നവീകരിച്ച് ഇരുവരും യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം 1928 ഗ്രഹാം-പൈജ് ആയിരുന്നു അവർക്ക് കൂട്ട്. എട്ട് സെറ്റ് ടയറുകൾ മാത്രമാണ് ഇത്രയും കാലത്തിനിടെ മാറ്റേണ്ടി വന്നതെന്ന് ദമ്പതികൾ പറയുന്നു.
ക്രൗഡ് ഫണ്ടിങ് വഴിയും ‘ക്യാച്ചിങ് എ ഡ്രീം’ എന്ന പുസ്തകം വിറ്റുമാണ് യാത്രക്കുള്ള പണം സാപ്പ് കുടുംബം സമ്പാദിച്ചത്. പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികളാണ് കുടുംബം വിറ്റത്. യാത്രയുടെ പ്രധാന വരുമാന സ്രോതസ് പുസ്തകം വിറ്റു കിട്ടുന്ന പണം ആയിരുന്നുവെന്ന് ദമ്പതികൾ പറയുന്നു.
നീണ്ട 22 വർഷത്തെ യാത്രാ ജീവിതം അവസാനിക്കുമ്പോൾ, അതിയായ സന്തോഷവും അതിനൊപ്പം തന്നെ ഇനിയെന്ത് എന്ന ചോദ്യവുമാണ് സാപ്പ് കുടുംബത്തിന് മുന്നിലുള്ളത്. കാര്യമെന്തായാലം ഒരു ആഗ്രഹം തോന്നി അതിനു പുറത്ത് ലോകം ചുറ്റിക്കറങ്ങിയ ഈ കുടുംബത്തിന്റെ ജീവിതം ഏവർക്കും പ്രചോദനം തന്നെയാണ്
Comments