തൃശ്ശൂർ: സ്‌കൂട്ടർ മുതൽ ബസ് വരെയുള്ള വാഹനങ്ങൾ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്യുക പതിവുണ്ട്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടത്തിയ വാഹന പൂജ അൽപ്പം വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തെതുമാണ്. കാരണം ക്ഷേത്രത്തിൽ പൂജയ്‌ക്ക് എത്തിച്ചത് ഒരു ആഡംബര ഹെലികോപ്റ്റർ ആയിരുന്നു. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജയ്‌ക്ക് കൊണ്ടുവന്നത്.
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ചായിരുന്നു ഹെലികോപ്റ്റർ പൂജ. ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിന് മുന്നിൽ നിലവിളക്കുകൾ കൊളുത്തി വെച്ച്, നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി മേൽശാന്തി സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ശേഷം ആരതിയുഴിഞ്ഞ് മാലയും ചന്ദനവും ചാർത്തി. ഇതോടെ പൂജ പൂർത്തിയായി. രവി പിള്ള, മകൻ ഗണേഷ്, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി കുമാർ എന്നിവരും പൂജയിൽ പങ്കെടുത്തു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണനും ചടങ്ങിൽ സംബന്ധിച്ചു.
ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ഈ ഹെലികോപ്റ്റർ, നൂറ് കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസമാണ് രവി പിള്ള ഹെലികോപ്റ്റർ വാങ്ങിയത്. എച്ച്-145 ഡി 3 എയർ ബസാണ് അദ്ദേഹം സ്വന്തമാക്കിയത്. പൈലറ്റിനെ കൂടാതെ ഏഴ് പേർക്ക് ഇതിൽ യാത്ര ചെയ്യാൻ സാധിക്കും. കടൽ നിരപ്പിൽ 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്-145ന് സാധിക്കും. കോപ്റ്റർ അപകടത്തിൽ പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്‌സോർബിങ് സീറ്റുകളാണ് ഇതിന്റെ മറ്റൊരു സവിശേഷത.
Comments