തൃശൂർ: ഗുരുവായൂരിൽ നടന്ന ഹെലികോപ്റ്റർ പൂജയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന്റെ പൂജാവിശേഷങ്ങൾ കൗതുകത്തോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നടന്ന വാഹന പൂജ, കേരളം ഇതുവരെ കണ്ട പൂജകളിൽ നിന്നെല്ലാം വ്യത്യസ്തമായി..
തൊട്ടുപിന്നാലെയാണ് രവി പിള്ളയുടെ എച്ച് 145 എയർ ബസ് എന്ന ഹെലികോപ്റ്ററിൽ നിന്ന് സാക്ഷാൽ മോഹൻലാൽ പറന്നിറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. രവി പിള്ളയുടെ ആഡംബര ഹെലികോപ്റ്ററിലായിരുന്നു നടൻ മോഹൻലാൽ കൊല്ലത്ത് എത്തിയത്. ഉപാസന ആശുപത്രിയുടെ 50-ാം വാർഷികാഘോഷ വേളയിലായിരുന്നു സൂപ്പർസ്റ്റാറെത്തിയത്. അഷ്ടമുടിക്കായൽ തീരത്തെ ഹെലിപ്പാടിൽ രവിപിള്ളയുടെ പുത്തൻ ഹെലികോപ്റ്ററിൽ ലാലേട്ടൻ പറന്നിറങ്ങി. തുടർന്ന് വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.
പൈലറ്റിനെ കൂടാതെ ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന എച്ച് 145 എയർ ബസ് ലോകത്താകെ 1,500 എണ്ണം മാത്രമാണ് ഉള്ളത്. കടൽ നിരപ്പിൽ 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്-145ന് സാധിക്കുമെന്നതാണ് പ്രത്യേകത. ഇതാണ് വ്യവസായ പ്രമുഖനായ ഡോ. ബി രവിപിള്ള സ്വന്തമാക്കിയത്.
Comments