മോസ്‌കോ: മരുന്നുകൾ വാങ്ങാൻ ഫാർമസികൾക്ക് മുന്നിൽ ക്യൂ നിന്ന് വിയർക്കുകയാണ് റഷ്യക്കാരെന്ന് റിപ്പോർട്ട്. അവശ്യമരുന്നുകൾ പലതിന്റെയും ലഭ്യതക്കുറഞ്ഞതോടെ 20 ശതമാനത്തോളം വില വർധിപ്പിച്ചതും റഷ്യക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ നടപ്പിലായതോടെയാണ് പല അവശ്യമരുന്നുകളും റഷ്യയിൽ ദുർലഭമാകാൻ തുടങ്ങിയത്. ഇത് മുന്നിൽ കണ്ട് പലരും പഞ്ചസാരയും ചായപ്പൊടിയും ശേഖരിച്ച് വെക്കുന്നതിന് സമാനമായി മരുന്നുകൾ വാങ്ങിക്കൂട്ടാൻ പായുകയാണെന്നാണ് റിപ്പോർട്ട്.
അന്താരാഷ്‌ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എല്ലാവരും റഷ്യയിലേക്കുള്ള മരുന്നുവിതരണം പൂർണമായി നിർത്തിവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും യുഎസിലെ മരുന്ന് നിർമ്മാതാക്കളായ ലില്ലി പോലുള്ള ചില കമ്പനികൾ മരുന്നുകളുടെ വിതരണം പരിമിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകൾ മാത്രമാണ് പരിമിതമായ തോതിൽ വിതരണം തുടരുന്നത്. അതേസമയം അവശ്യമരുന്നുകൾ അല്ലാത്തവയുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സ്വിസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ നൊവാർട്ടിസും ഫ്രഞ്ച് സ്ഥാപനമായ സനോഫിയും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റഷ്യയിൽ മരുന്നുകളുടെ പരസ്യം ചെയ്യുന്നതും അവർ നിർത്തലാക്കിയിട്ടുണ്ട്. അതേസമയം ജീവൻ രക്ഷാ മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്യുന്നത് റഷ്യയിൽ അവസാനിപ്പിക്കില്ലെന്ന് മാർച്ച് 23ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ കമ്പനികൾ വ്യക്തമാക്കുന്നു.
Comments