കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഘട്ടം ഘട്ടമായി നിരോധിച്ച് താലിബാൻ. ഇതിന്റെ ആദ്യപടിയായി ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ പുരുഷന്മാർ ഒപ്പമില്ലാതെ യാത്ര ചെയ്യാൻ പാടില്ലെന്ന് താലിബാൻ അറിയിച്ചു. പുരുഷന്മാരില്ലാതെ വരുന്ന സ്ത്രീകളെ വിമാനത്തിൽ കയറ്ററുതെന്ന് നിർദ്ദേശം നൽകി. ഇന്നലെയാണ് ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വിമാനയാത്ര വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിടുന്നത്.
വിമാനക്കമ്പനികൾക്ക് താലിബാൻ ഭരണകൂടം ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം താത്കാലികമായി വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്ക് കൊണ്ടുവരുന്നത്. തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകൾക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും യാത്ര ചെയ്യാൻ ഇളവ് നൽകിയിട്ടുണ്ട്.
മതവിശ്വാസവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തവ് വിമാനക്കമ്പനികൾക്ക് കൈമാറിയത്. ഉത്തരവിനെ തുടർന്ന് ശനിയാഴ്ച യാത്ര ചെയ്യാനായെത്തിയ നിരവധി സ്ത്രീകളെ ഒറ്റയ്‌ക്കായതിനാൽ അനുമതി നിഷേധിച്ച് തിരികെ അയക്കുകയായിരുന്നു. താലിബാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Comments