ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ അഭിനന്ദിക്കേണ്ട അസാധാരണ ഗുണങ്ങളുണ്ടെന്ന് എൻസിപി നേതാവ് മജീദ് മേമൻ. പ്രതിപക്ഷം ആത്മപരിശോധന നടത്തേണ്ട സമയമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എൻസിപി മുൻ രാജ്യസഭാ എംപിയും അഭിഭാഷകനുമായ മജീദ് മേമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഒട്ടേറെ ട്വീറ്റുകൾ ചെയ്തു.
മജീദ് മേമന്റെ പാർട്ടിയായ എൻസിപി മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാഗവും ബിജെപിയുടെ എതിരാളിയുമാണ്. നരേന്ദ്ര മോദി ജനവിധി നേടി ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവാണെന്നും പ്രതിപക്ഷ നേതാക്കൾക്ക് കണ്ടെത്താൻ കഴിയാത്ത ചില ഗുണങ്ങളും സദ്പ്രവൃത്തിയും അദ്ദേഹത്തിലുണ്ടെന്നും മേമൻ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ട്വീറ്റ് മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് എൻസിപി നേതാവ് തന്റെ നിലപാട് മാറ്റാൻ ശ്രമിച്ചു. ഭരണഘടനാ ലംഘനം നടത്തിയും ആളുകൾക്കിടയിൽ വിദ്വേഷം സൃഷ്ടിച്ചും സമൂഹത്തെ ഭിന്നിപ്പിച്ചും വിജയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഹാക്ക് ചെയ്യുന്നതിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും മേമൻ ആവശ്യപ്പെട്ടു. അത് വെറും വെളളംചീറ്റലാണെന്നും അദ്ദേഹം പറഞ്ഞു.
2019ൽ പ്രതിപക്ഷ പാർട്ടികൾ എത്ര ശ്രമിച്ചിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം നല്ല പ്രാസംഗികനാണ്. ദിവസവും 20 മണിക്കൂർ ജോലി ചെയ്യുന്നു. നരേന്ദ്ര മോദിയുടെ അസാധാരണമായ ഗുണങ്ങളാണിവ, അദ്ദേഹത്തെ വിമർശിക്കുന്നതിനപ്പുറം ഞാൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിയെ ഇന്ത്യക്ക് മാത്രമല്ല, പുറത്തും പോലും സ്വീകാര്യമാക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണം. മഹാരാഷ്‌ട്രയിലെ ത്രികക്ഷി സഖ്യത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനു പിന്നാലെയാണ് മജിദ് മേമന്റെ പ്രസ്താവന. മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് എൻസിപിയാണെന്ന് ശിവസേന എംപി ശ്രീരംഗ് ബാർനെ തുറന്നടിച്ചിരുന്നു.
Comments