ഭാവിയിലെ വാങ്ങലുകൾക്കായി രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധ സംഘം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്തും. ഈ ആഴ്ച കൂടിക്കാഴ്‌ച്ചയ്‌ക്ക് സാധ്യതയുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ, റൂബിൾ ഇടപാടുകളിലേക്ക് മാറാൻ മോസ്‌കോ വിദേശരാജ്യങ്ങളെ പ്രേരിപ്പിച്ചിരുന്നു.
നിരവധി ‘സൗഹൃദ രാഷ്‌ട്രങ്ങളുമായുള്ള’ വാതക കരാറുകൾ വിദേശ കറൻസികളിൽ തീർക്കുന്നതിനു പകരം റൂബിളിൽ തീർപ്പാക്കണമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരത്തിന്മേലുള്ള ഉപരോധം കാരണം ഡോളർ, യൂറോ തുടങ്ങിയ വിദേശ കറൻസികൾ ‘വിട്ടുവീഴ്ച’ ചെയ്യപ്പെട്ടുവെന്ന് പുടിൻ വ്യക്തമാക്കിയരുന്നു. വിദേശ ബാങ്കുകളിൽ റഷ്യയുടെ കൈവശമുള്ള വിദേശ കറൻസി ലോകം മരവിപ്പിച്ചതോടെ, ഊർജ്ജ ശേഖരം പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനാണ് റഷ്യയുടെ ശ്രമം.
ആഗോള ഉപരോധങ്ങൾക്കിടയിലും ഇന്ത്യൻ എണ്ണക്കമ്പനികൾ നിലവിൽ വിലക്കുറവിൽ റഷ്യൻ എണ്ണ ഉയർന്ന അളവിൽ വാങ്ങുന്നത് ഇവിടെ പ്രസക്തമാണ്. നേരത്തെ മാർച്ച് 11 ന് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയോട് സംസാരിച്ചിരുന്നു, ഈ സമയത്ത് അദ്ദേഹം എണ്ണ-വാതക മേഖലയിൽ ഇന്ത്യൻ നിക്ഷേപം ക്ഷണിച്ചു. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ എണ്ണ, പെട്രോളിയം കയറ്റുമതി ഒരു ബില്യൺ ഡോളറിനടുത്ത് എത്തിയതെങ്ങനെയെന്ന് നൊവാക് അടിവരയിട്ടു. ഈ കണക്ക് വർദ്ധിപ്പിക്കാൻ വ്യക്തമായ അവസരമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അതിനിടെ ന്യൂഡൽഹി സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം റഷ്യൻ സെൻട്രൽ ബാങ്ക് വിദഗ്ധരും എത്തിയേക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്ക, മാലിദ്വീപ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ സന്ദർശന തീയതികൾ അന്തിമമാക്കുമെന്ന് കരുതുന്നു. രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ, ഉപയോഗത്തിലുള്ള സിസ്റ്റങ്ങൾക്കുള്ള ഘടകങ്ങളുടെ സമയബന്ധിതമായ വിതരണം, എസ്-400, എകെ-203 എന്നിവയുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന ഇടപാടുകളെ കുറിച്ചുള്ള ഉറപ്പും ന്യൂഡൽഹി മോസ്‌കോയിൽ നിന്ന് തേടുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.
Comments