കൊച്ചി: പോലീസുകാരുടെ ഉള്ളിൽ തട്ടിയുള്ള സല്യൂട്ട് ഏറ്റുവാങ്ങി ശരത് യാത്രയായി.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസുകാരുടെ എല്ലാം മുടി വെട്ടിയൊതുക്കിയിരുന്ന ശരത്(25) എന്ന യുവാവിനാണ് പോലീസുകാർ അന്ത്യാഭിവാദ്യം നൽകിയത്. മൃതദേഹം പോലീസ് സ്‌റ്റേഷന് മുൻപിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി.
മുടിവെട്ടിൽ മികവുണ്ടായിരുന്ന ശരത് പോലീസ് കട്ടിങ്ങിലായിരുന്നു ഏറെ ശോഭിച്ചത്. മൂന്നുവർഷമായി തൃക്കാക്കരയിലേലും സമീപ സ്റ്റേഷനുകളിലേയും പോലീസുകാർ മുടിവെട്ടാൻ എത്തിയിരുന്നത് ശരത്തിന്റെ അടുത്തായിരുന്നു.പോലീസുകാർ അവരുടെ മക്കളേയും ശരത്തിന് സമീപമെത്തിയാണ് മുടി വെട്ടിച്ചിരുന്നത്.
തൃക്കാക്കര പോലീസ് സ്‌റ്റേഷനോട് ചേർന്ന മാൻഹുഡ് ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ശരത് തിങ്കളാഴ്ച രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. രാത്രി നിലംപതിഞ്ഞിമുകൾ റോഡിലുണ്ടായ അപകടമാണ് ശരത്തിന്റെ ജീവനെടുത്തത്.ശരത് ഓടിച്ചിരുന്ന ബെക്ക് പോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
തുതിയൂർ കുന്നത്തുചിറ വീട്ടിൽ സുബ്രഹ്മണ്യന്റേയും രേഖയുടേയും മകനാണ് കെ എസ് ശരത്.ശരത്തിന്റെ വിയോഗവാർത്ത അറിഞ്ഞ തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്നും വിരമിച്ചവരും സ്ഥലം മാറിപോയവരുമായ ഉദ്യോഗസ്ഥരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
Comments