ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം രാജ്യത്തേയ്‌ക്ക് എത്തുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം എന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തിയേക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായുണ്ടായ നയതന്ത്രപരമായ പ്രശ്നങ്ങൾ, റഷ്യൻ എണ്ണ വാങ്ങൽ, പേയ്മെന്റ് സംവിധാനം, റഷ്യൻ ബാങ്കുകൾക്കെതിരായ ഉപരോധം, സ്വിഫ്റ്റിൽ നിന്നുള്ള ഒഴിവാക്കൽ, സൈനിക ഹാർഡ് വെയർ വിതരണത്തിൽ സാദ്ധ്യമായ തടസ്സങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രത്യേക ചർച്ചകൾ നടക്കും. രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനത്തിന് ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നാലെയാണ് ലാവ്റോവിന്റെ സന്ദർശനം. ഐക്യരാഷ്‌ട്ര സഭയിൽ ഇതുവരെ റഷ്യയെ വിമർശിക്കുന്ന പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ ചെയ്തത്. സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും റഷ്യയേയും യുക്രെയ്നേയും അറിയിച്ചിരുന്നു.
Comments