കൊച്ചി: ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നാളെ തുടക്ക മാകും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈകിട്ട് നാലര മണിയ്‌ക്കാണ് ഉദ്ഘാടനം. സാഹിത്യ ലോകത്ത് ആഗോള പ്രശസ്തനായ സ്പാനിഷ് എഴുത്തുകാരൻ ഓസ്‌കർ പൂജോൾ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, ഡോ.സച്ചിദാനന്ദ ജോഷി, ഫ്രഞ്ച് സാഹിത്യകാരൻ നാദേൻ ബ്രോൺ, ടി.ജെ.വിനോദ് എംഎൽഎ, ശ്രീകുമാരി രാമചന്ദ്രൻ, ലഫ്.കേണൽ.യുവരാജ് മാലിക് എന്നിവർ പങ്കെടുക്കും.
ഏപ്രിൽ 1 മുതൽ 10വരെ നടക്കുന്ന പുസ്തകോത്സവത്തിൽ ആയിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങൾ 200 ലേറെ സ്റ്റാളുകളിലായി വിൽപ്പനയ്‌ക്കുണ്ടായിരിക്കുമെന്ന് സംഘാടകരായ അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി അറിയിച്ചു. വിവിധ വേദികളിലായി സാംസ്‌കാരിക
സദസ്സ്, പുസ്തകപ്രകാശനങ്ങൾ, ബാലസർഗോത്സവം, ലോകോത്തര സാഹിത്യകാരന്മാരുമായി സംവാദം, ബാലാമണിയമ്മ സാഹിത്യ പുരസ്‌കാരം, മീഡിയാ അവാർഡ്, പരിസ്ഥിതി സെമിനാർ എന്നിവയും അരങ്ങേറും. ഫ്രഞ്ച് ബാലസാഹിത്യകാരി നാദിനെ ബ്രൺകോസ്‌മേ അടക്കമുള്ള ലോകസാഹിത്കാരൻന്മാരും ജ്ഞാനപീഠ ഡേതാവ് ദാമോദർ മൗസേ അടക്കമുള്ള ഇന്ത്യൻ സാഹിത്യകാരന്മാരും മേളയിൽ എത്തുന്നുണ്ട്.
പെൻഗ്വിൻ, ഹാർപ്പർകോളിൻസ്, രൂപ, എൻബിടി, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രസാധകവിഭാഗം, ഗീതാപ്രസ്, കുരുക്ഷേത്രപ്രകാശൻ, മാതൃഭൂമി, മലയാളമനോരമ, ജന്മഭൂമി, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ പ്രസാധകരും മാദ്ധ്യമങ്ങളും പുസ്തകോത്സവത്തിൽ വായനക്കാരെ സ്വീകരിക്കും.
ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന ബാലസർഗോത്സവം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. രണ്ടാം തിയതി മുതൽ ആറുവരെ നടക്കുന്ന കൊച്ചി ലിറ്റ്‌ഫെസ്റ്റിൽ അമ്പതിൽപ്പരം പുസ്തകങ്ങളുടെ പ്രകാശനം നടക്കും. എഴുത്തുകാരുമായി അഭിമുഖം, സാഹിത്യശില്പശാല, ആസാദി കാ അമൃത് മഹോത്സവം-സെമിനാർ, പരിസ്ഥിതി സെമിനാർ എന്നിവയും ഇത്തവണത്തെ പ്രത്യേകതകളാണ്.
ഏപ്രിൽ നാലിന് ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫസർ എം.കെ.സാനുമാസ്റ്ററിന് സമ്മാനിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴുമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും പുസ്‌കകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ അറിയിച്ചു.
Comments