കൊച്ചി ; ഫാൻസ് ഷോ നിരോധിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഫാൻ ഷോ നിരോധിക്കാമുള്ള തീരുമാനത്തെ കൂടുതൽ തിയേറ്ററുകൾ എതിർത്തതോടെയാണ് ഫിയോക് ഇതിൽ നിന്നും പിന്മാറിയത്. ഫാൻസ് ഷോ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് സൂപ്പർ സ്റ്റാറിന്റെ പ്രമുഖ നിർമാതാവാണെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ യോഗത്തിൽ വ്യക്തമാക്കി.
വർഗീയതയും ഡീഗ്രേഡിങുമാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നത് എന്നും സിനിമാ വ്യവസായത്തിന് ഫാൻസ് ഷോ യാതൊരു ഗുണവും ചെയ്യില്ലെന്നും വിജയകുമാർ ആരോപിച്ചിരുന്നു. അഭിനേതാക്കളുടെ ജാതിയും മതവും നോക്കി സിനിമ പ്രോമോട്ട് ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഫാൻസ് ഷോ കൊണ്ട് ഒരു സിനിമയ്‌ക്കും യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നില്ല. ഡീഗ്രേഡിങ്ങും വർഗീയതയും കാരണം ഒരു ചിത്രത്തിന്റെ പ്രേക്ഷകനെയാണ് നഷ്ടമാകുന്നത്. അതിനാലാണ് ഫാൻസ് ഷോ നിരോധിക്കാൻ തീരുമാനിച്ചത് എന്നും വിജയകുമാർ പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രാവർത്തികമാവില്ലെന്ന് വ്യക്തമായതോടെയാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
നേരത്തെ ദുൽഖർ സൽമാനെതിരെ ഏർപ്പെടുത്തിയ വിലക്കും ഫിയോക് പിൻവലിച്ചിരുന്നു. സല്യൂട്ടിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് താരം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഫിയോക് ആരോപിച്ചു. എന്നാൽ സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു എന്നും, ഒമിക്രോൺ വ്യാപനം കാരണമാണ് ഇക്കാര്യത്തിൽ മാറ്റമുണ്ടായതെന്നും ദുൽഖർ വിശദീകരണത്തിൽ വ്യക്തമാക്കി. ഇതോടെയാണ് വിലക്ക് പിൻവലിച്ചത്.
Comments