മുംബൈ : മഹാരാഷ്‌ട്രയിൽ കൊറോണ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് സംസ്ഥാന സർക്കാർ. കൊറോണ കേസുകളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇനി മുതൽ സംസ്ഥാനത്ത് താത്പര്യമുള്ളവർ മാത്രം മാസ്‌ക് ധരിച്ചാൽ മതിയാകും.
സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്താനും, നിയന്ത്രണങ്ങൾ ചർച്ചചെയ്യുന്നതിനുമായി വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങൾ പൂർണമായും എടുത്ത് കളയാൻ തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ഏപ്രിൽ രണ്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പാർപ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു.
കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനമായിരുന്നു മഹാരാഷ്‌ട്രയ്‌ക്ക് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഓക്‌സിജന്റെയും, പ്രതിരോധ സാമഗ്രികളുടെയും അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുൻപിൽ നിന്ന സംസ്ഥാനം കേന്ദ്രത്തിന്റെ സഹായത്തോടെ രൂക്ഷമായ വ്യാപനത്തെ പിടിച്ചുകെട്ടുകയായിരുന്നു.
പ്രതിദിനം ലക്ഷക്കണക്കിന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിൽ ബുധനാഴ്ച വെറും 119 പേരുടെ സാമ്പിളുകൾ മാത്രമാണ് പോസിറ്റീവ് ആയത്. നിലവിൽ 939 പേരാണ് ചികിത്സയിൽ ഉള്ളത്. പ്രതിദിന മരണത്തിലും കുറവുണ്ടായിട്ടുണ്ട്.
Comments