ചെന്നൈ : ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . പാർട്ടി തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
.ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ് . സാമൂഹിക നീതിയും ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.
അടൽ ബിഹാരി വാജ്പേയിക്കു ശേഷം മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി പത്ത് വർഷം തുടർന്നതു പോലെ അടുത്ത പാർലമെന്ററി തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിക്ക് ബദലായി പുതിയ നേതാവ് ഉയർന്നു വരും . ‘ ഡോ. മൻ മോഹൻസിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മോദി സർക്കാർ പോയാൽ പുതിയ മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കും. സമാനമായ അനുഭവങ്ങൾ രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ യെച്ചൂരി, കേന്ദ്രത്തിൽ മുന്നണി തെരഞ്ഞെടുപ്പിന് ശേഷമാണ് രൂപീകരിക്കുന്നത്, തെരഞ്ഞെടുപ്പിന് മുമ്പ് ഒരിക്കലും മുന്നണി രൂപീകരിച്ചിട്ടില്ല എന്നും അവകാശപ്പെട്ടു.
2024-ൽ, തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ രൂപീകരണം ഉയർന്നുവരുകയും പുതിയ ബദൽ ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്യും, ഇത് മോദിയുടെയും ആർഎസ്‌എസിന്റെയും വിടവാങ്ങലാകുമെന്നുമാണ് യെച്ചൂരിയുടെ പ്രസ്താവന.
അതേസമയം സ്റ്റാലിനെ പുകഴ്‌ത്തിയുള്ള യെച്ചൂരിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിണറായി വിജയനെ തഴഞ്ഞോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി . നമ്പർ വൺ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പാർട്ടി പുകഴ്‌ത്തുമ്പോഴും പാർട്ടി നേതാവ് കൈ വിട്ടല്ലോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് .
Comments