ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇനി മാസ്‌ക് നിർബന്ധമല്ല. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ മാസ്‌ക് പൊതുസ്ഥലത്ത് നിൽക്കുമ്പോൾ ധരിച്ചില്ലെങ്കിലും ഡൽഹിയിൽ ഇനി പിഴ ഈടാക്കില്ല. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് പിഴ പിൻവലിക്കാൻ തീരുമാനമായത്. എന്നിരുന്നാലും അത്യധികം തിരക്കുള്ള സ്ഥലങ്ങളിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന ഉപദേശം നൽകാനാണ് അധികൃതരുടെ തീരുമാനം.
ഡൽഹിയിലുൾപ്പെടെ രാജ്യത്തുടനീളം കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ പിൻവലിക്കാൻ തീരുമാനമായത്.
അതേസമയം മഹാരാഷ്‌ട്രയിൽ കൊറോണ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു. ശനിയാഴ്ച മുതലാണ് പുതിയ തീരുമാനം നിലവിൽ വരിക. മാസ്‌ക് നിർബന്ധമല്ലെന്നും മഹാരാഷ്‌ട്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും കൊറോണ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ട്. എങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിയമം പിൻവലിച്ചിട്ടില്ല.
Comments