കൊയ്‌റോ: ഈജിപ്ത് ലോക ഫുട്‌ബോളിന് സമ്മാനിച്ച ഗോളടിയന്ത്രം മുഹമ്മദ് സലാ ലോകകപ്പിന് യോഗ്യത ലഭിക്കാതെ വന്നതോടെയാണ് ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകിയത്. യോഗ്യതാ മത്സരത്തിൽ സെനഗലാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്തിനെ തകർത്തത്. നിർണ്ണായക പെനാൽറ്റി സല പാഴാക്കിയത് ആരാധകരെ ഞെട്ടിച്ചു.
മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളോട് സംസാരിക്കവേയാണ് മുഹമ്മദ് സല വിരമിക്കൽ സൂചന നൽകിയത്. നിങ്ങൾ ഏറ്റവും മികച്ച നിരയാണ്.. നിങ്ങൾക്കൊപ്പം കളിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു.കൂടുതലൊന്നും പറയാനില്ലെന്നും സല ടീമംഗങ്ങളോട് പറഞ്ഞു.
ഈജിപ്തിനായി 84 മത്സരങ്ങളിലായി 47 ഗോളുകൾ നേടിയ താരമാണ് മുഹമ്മദ് സല. 2011ൽ ഈജിപ്തിനായി ദേശീയ കുപ്പായമണിഞ്ഞ സൂപ്പർതാരം 2017ൽ നടന്ന യോഗ്യതാ മത്സരത്തിൽ കോംഗോയ്‌ക്കെതിരെ ഗോൾ നേടി ടീമിനെ 2018ലെ റഷ്യയിലെ ലോകകപ്പിൽ യോഗ്യത നേടിക്കൊടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഏറ്റവും വിശ്വസ്തനായ താരം ക്ലബ്ബിനായി 172 മത്സരങ്ങളിലായി 115 ഗോളുകളാണ് നേടിയത്.















