കാഞ്ഞങ്ങാട്: പെൺ ഭ്രൂണഹത്യ ഇപ്പോഴും തുടരുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികൾ പിറക്കാൻ പ്രാർത്ഥനയോടെ ഒരു തറവാട്. കാഞ്ഞങ്ങാട് സൗത്തിലെ അതിപുരാതന തറവാടായ ക്രൈപത്ത് തറവാട്ടിലെ അംഗങ്ങളാണ് തറവാട് അന്യം നിന്ന് പോകാതിരിക്കാനായി പെൺകുട്ടിയുടെ ജനനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്.
76 വയസുള്ള ക്രൈപത്ത് നാരായണൻ നായരാണ് തറവാട്ടിലെ കാരണവർ.തറവാട്ടമ്മയായിരുന്ന ലക്ഷ്മിയമ്മയ്‌ക്ക് 11 മക്കൾ ഉണ്ടായിരുന്നുവെങ്കിലും ബാക്കിയായത് 3 പെൺമക്കളും 2 ആൺമക്കളും മാത്രമാണ്.
ഇതിൽ പരേതയായ പാർവതിക്ക് മാത്രമാണ് ഒരു പെൺകുട്ടി ജനിച്ചത്. പുരുഷന്മാർക്ക് പെൺമക്കൾ ഉണ്ടെങ്കിലും അത് തായ് വഴിയായി കണക്കാക്കില്ല. 9 പേരിൽ 6 ആണും 3 പെണ്ണുമാണ് തറവാടിന്റെ പിന്തുടർച്ച നിർണയിക്കുന്നത്. ഇനി ഒരു പെൺകുട്ടി ജനിക്കേണ്ടത് തറവാട് നിലനിൽക്കാൻ അത്യവശ്യമാണെന്ന് തറവാട് അംഗങ്ങൾ പറയുന്നു.
പ്രസിദ്ധമായ മാതോത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന്റെ കോയ്മ സ്ഥാനം വഹിക്കുന്ന തറവാട് ആണിത്. ഓരോ കളിയാട്ടത്തിനും അരങ്ങ് ഒരുങ്ങുമ്പോൾ തറവാട് നിലനിർത്താൻ പെൺകുട്ടി ജനിക്കുമെന്ന പ്രാർത്ഥനകളിലൂടെയാണ് അംഗങ്ങൾ കടന്നു പോകുന്നത്.
Comments