റോഡ് അപകടങ്ങളും അത്മൂലം ഉണ്ടാകുന്ന മരണവും ഒരു വലിയ സാമൂഹിക പ്രശ്നമാണ്. ഇത് കുറയ്‌ക്കാൻ പലപല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണമായി ഫലം കാണാറില്ല എന്നതാണ് വാസ്തവം. എന്നാൽ ചില രാജ്യങ്ങൾ അവലംബിച്ചിട്ടുള്ള റൺഎവേയ് ട്രക്ക് റാംപുകൾ ഇതിന് ഒരു പരിഹാരം ആണ്. റോഡിൽ തന്നെ സജ്ജമാക്കിയിട്ടുള്ള ഈ സംവിധാനം എന്താണെന്നും, ഇതിന്റെ പ്രവർത്തനം എങ്ങിനെയെന്നും നോക്കാം
അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടം കൂടാതെ നിർത്താൻ സഹായിക്കുന്ന സംവിധാനം ആണ് റൺഎവേയ് ട്രക്ക് റാംപുകൾ. പേര് സൂചിപ്പിക്കുന്ന് പോലെ തന്നെ ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഒരു ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാലോ മറ്റ് വാഹനങ്ങളിൽ ഇടിച്ചാലോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വലുതാണ് ഇതിന് ഒരു പരിഹാരമവുകയാണ് ഇത്തരം റാംപുകൾ.
പ്രധാന റോഡുകളിൽ പ്രത്യേകിച്ച് ഇറക്കങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലാണ് റൺഎവേയ് ട്രക്ക് റാംപുകൾ സജ്ജീകരിച്ചിരിക്കുക. ഇറക്കത്തിലേക്കുള്ള റോഡിന് സമാന്തരമായി നേരെ ഒരു ചെറുപാത. ഇതിൽ ടാറിന് പകരം മണലാകും നിറച്ചിരിക്കുക. ഇതിന് പുറമേ അറസ്റ്റഡ് ബെഡുകളും ഉണ്ടാകും. ബ്രേക്ക് പൊട്ടിയതുമൂലമോ, അമിത വേഗം നിയന്ത്രിക്കാൻ കഴിതാതെയോ നിയന്ത്രണം വിടുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് ഈ പാതയിലേക്ക് ഓടിച്ച് ഇറക്കാം. മണലിൽ ചക്രങ്ങൾ താഴുമ്പോൾ സ്വാഭാവികമായും വാഹനം നിൽക്കും. തുടർന്ന് ഡ്രൈവർക്ക് അതിനുള്ളിൽ നിന്നും രക്ഷപ്പെടാം. ഡ്രൈവർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടി ചുവപ്പും വെളുപ്പും നിറത്തിലായിരിത്തും റൺഅവേ ട്രക്ക് റാംപുകളിലേക്കുള്ള റോഡുകൾ. മണലിൽ താഴ്ന്നിറങ്ങിയിട്ടും വാഹനം നിന്നില്ലെങ്കിൽ ഇടിച്ച് നിർത്താനായി ബാരലുകൾ പോലെയുള്ള സംവിധാനവും റാംപിൽ സജ്ജമാക്കിയിട്ടുണ്ടാകും.
മണലിൽ താഴ്ന്ന് പോകുന്ന വാഹനങ്ങൾ പുറത്തേക്ക് സുരക്ഷിതമായി എടുക്കാനുള്ള സംവിധാനങ്ങളും ഈ പാതയിൽ ഉണ്ടാകും. വിവരം അറിഞ്ഞെത്തുന്ന ജീവനക്കാർ ക്രെയിൻ പോലുള്ള സംവിധാനം ഉപയോഗിച്ച് വാഹനം പുറത്തേക്ക് മാറ്റാം. തകരാർ പരിഹരിച്ച ശേഷം ഉടമയ്‌ക്ക് വാഹനവുമായി യാത്ര തുടരാം.
അമേരിക്ക , ജർമ്മനി പോലുള്ള രാജ്യങ്ങളാണ് ഇത്തരം ട്രക്ക് റാംപുകൾ പരീക്ഷിച്ച് വിജയം കണ്ടത്. ഇവരെ മാതൃകയാക്കി മറ്റ് രാജ്യങ്ങളും ഇത്തരം റാംപുകൾ നിർമ്മിക്കാനുള്ള തീരുമാനത്തിലാണ്. കാണുമ്പോൾ റോഡിൽ മണൽ വിരിച്ച പോലെ തോന്നുമെങ്കിലും ഇതിന്റെ നിർമ്മാണ ചിലവ് സാധാ റോഡിനേക്കാൾ കൂടുതൽ ആണ്. ഇത്തരം ട്രാക്കുകൾ നിർമ്മിക്കാൻ ഒരു മില്യൺ ഡോളറിൽ അധികമാണ് ചിലവുവരിക എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പണത്തെക്കാൾ വാഹനയാത്രികരുടെ സുരക്ഷയാണ് പ്രധാനം എന്ന് ചിന്തിക്കുന്ന രാജ്യങ്ങൾ ഇത്തരം റാംപുകളുടെ നിർമ്മാണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Comments