തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ. ആശങ്കയുണ്ടാക്കുന്നത് പോലീസുമായി മഞ്ഞക്കല്ല് സ്ഥാപിക്കാനെത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. സർവ്വേയ്‌ക്ക് എന്തിനാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് ചർച്ച നടത്തുന്നു. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സർവേക്ക് ഇറങ്ങട്ടെയെന്നും അതിന് മുഖ്യമന്ത്രിയ്‌ക്ക് ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
ജനങ്ങളെ കാണാൻ പോയതിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്താണ് അസ്വസ്ഥത. സിൽവർ ലൈൻ പദ്ധതിയിലെ ആശങ്ക അറിയാൻ ജനങ്ങൾക്കിടയിലേക്ക് ഇനിയും പോകും. കെ റെയിൽ -വികസനമാണോ കിടപ്പാടം ഇല്ലാതാക്കാനാണോ എന്ന് കേരളത്തിലെ ജനത്തിനറിയാം. സുഭാഷ് ചന്ദ്ര ബോസിനെപ്പോലെയുള്ള മഹാന്മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവർ തന്നെപ്പോലുള്ളവർക്കെതിരേ അധിക്ഷേപം നടത്തുന്നതിൽ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
താൻ കേരളത്തിന് വേണ്ടി ചെയ്തതറിയാൻ യുക്രെയ്‌ൽ നിന്ന് വന്ന വിദ്യാർത്ഥികളോടും ദക്ഷിണാഫ്രിക്കയിലെ സീഷെൽസിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളിഖളോടും ചോദിച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു. ഒരുകാരണ വശാലും താൻ പിന്നോട്ട് പോകില്ല. പേടിപ്പിച്ച് ഓടിപ്പിക്കാൻ സി പി എം മുൻപും ശ്രമിച്ചിട്ടുണ്ട്. അതിന് ഫലം കാണില്ലെന്നും ഫെഡറൽ തത്വമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.















