ബെംഗളൂരു: കോൺഗ്രസ് നേതാക്കൾ പാകിസ്താനിലുള്ള മുസ്ലീം സമുദായക്കാരെ പ്രീണിപ്പിക്കുന്നുവെന്ന് കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ. ഇന്ത്യയിൽ വിളയുന്ന ഭക്ഷണം കഴിച്ച് പാകിസ്താൻ സിന്ദാബാദ് എന്ന് പറയുന്നവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം താക്കീത് നൽകി. രാജ്യത്തിനായി പോരാടിയ മുസ്ലീം സമുദായക്കാരെയും ദേശസ്‌നേഹികളായ മുസ്ലീങ്ങളെയും ഏവരും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മുസ്ലീം സമുദായക്കാരെയും, ദേശസ്‌നേഹികളെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, അവരെ മറന്ന്, ഇവിടെ വിളയുന്ന ഭക്ഷണം കഴിച്ച് പാകിസ്താൻ സിന്ദാബാദ് എന്ന് പറയുന്നവരെ ഞങ്ങൾ വെറുതെ വിടില്ല. ഇത്തരം പ്രവർത്തികളിലൂടെ അവർ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്’ കെഎസ് ഈശ്വരപ്പ വ്യക്തമാക്കി.
ഹിന്ദുക്കൾ ഒരിക്കലും മുസ്ലീം സമുദായത്തിന് എതിരല്ലെന്നും, തീവ്രവാദം വളർത്തുന്നവരെ മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇത്തരത്തിലുള്ള മുസ്ലീം സമുദായക്കാരെയാണ് പ്രീണിപ്പിക്കുന്നതെന്നും, ഇത് തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
Comments