ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക സ്‌കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്ത കേസിൽ അദ്ധ്യാപകന് വധശിക്ഷ. ഇന്തോനേഷ്യൻ കോടതിയുടേതാണ് നടപടി. സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അദ്ധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. 11 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനെന്ന വ്യാജേനയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പടിഞ്ഞാറൻ ജാവയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.
ഫെബ്രുവരിയിൽ ബന്ദീങ് നഗരത്തിലെ കോടതി അദ്ധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടർമാർ വധശിക്ഷയ്‌ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. അതിനാൽ തന്നെ നിരവധി മതപഠന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഈ കേസിലൂടെ ഇന്തോനേഷ്യൻ മതപഠന കേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളാണ് പുറത്തുവന്നത്.
36കാരനാണ് ഹെറി വിരാവൻ. 2016ലാണ് ഹെറി വിരാവൻ ഈ സ്‌കൂൾ നിർമ്മിക്കുന്നത്. ദരിദ്ര കുടുംബത്തിലെ കുട്ടികൾക്കായാണ് സ്‌കൂൾ പണിതത്. 2016 മുതൽ 2021 വരെയാണ് മതപഠനത്തിന്റെ മറവിൽ പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇവരിൽ എട്ട് പെൺകുട്ടികൾ ഗർഭിണിയായി. ഇവർ ഒൻപത് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഹെറിയെ വന്ധ്യംകരണം ചെയ്യണമെന്ന് പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചു.
പ്രതിയുടെ പീഡനത്തെ തുടർന്ന് ഇരകൾ ജന്മം നൽകിയ ഒൻപത് കുഞ്ഞുങ്ങളെ വനിതാ ശിശു സംരക്ഷണ ഏജൻസിക്ക് കൈമാറാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ പരിപാലിക്കാൻ പെൺകുട്ടികൾ മാനസികമായി സജ്ജമാകുന്നത് വരെയോ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാൻ അവർ സജ്ജമാകുന്നത് വരെയോ ശിശു സംരക്ഷണ ഏജൻസി പരിപാലിക്കണമെന്നാണ് നിർദ്ദേശം. അതേസമയം പാവപ്പെട്ട പെൺകുട്ടികൾക്ക് മതപഠനത്തിന് മുൻതൂക്കം നൽകിയ സ്‌കൂൾ വിദ്യാഭ്യാസം നൽകുക എന്ന പെരിലാണ് ഹെറി സ്‌കൂൾ ആരംഭിച്ചത്.
സൗജന്യ താമസവും ഭക്ഷണവും കൂടാതെ സ്‌കോളർഷിപ്പും ഇവിടുത്തെ കുട്ടികൾക്ക് നൽകിയിരുന്നു. നിരവധി നിബന്ധനകളും സ്‌കൂളിൽ നിലനിന്നിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് കുട്ടികൾക്ക് വീടുകളിലേക്ക് പോകാൻ അനുമതി. കൂടാതെ രക്ഷിതാക്കൾക്കും ഇവിടേയ്‌ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കുട്ടികളുടെ മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നു. ദരിദ്ര കുടുംബത്തിലെ കുട്ടികൾ ആയതിനാൽ തന്നെ അവർ നിബന്ധനകൾ പാലിക്കാൻ നിർബന്ധിതരായി.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. വളരെ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതും. അവർ വിവരം പുറത്ത് പറയാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ബോർഡിംഗ് വിട്ട് വീട്ടിലേക്ക് വന്ന പെൺകുട്ടിയിൽ ഒരാൾ ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 13 പെൺകുട്ടികളുടെ പീഡന വിവരവും പുറത്തുവരുന്നത്.
Comments