ബെംഗളൂരു : മതസ്ഥാപനങ്ങളിലും മറ്റും നടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സർക്കുലർ പുറപ്പെടുവിച്ച് കർണാടക പോലീസ് .കർണാടക പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദാണ് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകിയത് .
‘ ശബ്ദ മലിനീകരണത്തിന്റെ കാര്യത്തിൽ, കർണാടക ഹൈക്കോടതിയുടെ വിധി കർശനമായി പാലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഇക്കാര്യത്തിൽ, നിയമപ്രകാരം ശബ്ദമലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, മത സ്ഥാപനങ്ങൾ, പബ്ബുകൾ, മറ്റേതെങ്കിലും സ്ഥാപനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുന്നു ‘ സർക്കുലറിൽ പറയുന്നു.
സർക്കാരിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും പക്ഷപാതവും വിവേചനവുമില്ലാതെ പ്രവർത്തിക്കുമെന്നും നിയമം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു . “ഒരു വ്യക്തിയെയും സംഘടനയെയും നിയമം കൈയിലെടുക്കാൻ അനുവദിക്കാതെ സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.
മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തെ കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവ് നേരത്തെയുണ്ടായിരുന്നുവെന്നും പറഞ്ഞു. “എന്തുകൊണ്ടാണ് ഈ ഉത്തരവുകൾ നടപ്പാക്കാത്തത്. ഡെസിബെലിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട് . എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട് ചെയ്യേണ്ട ജോലിയാണിത്. അത് നിർബന്ധിതമായി ചെയ്യാൻ കഴിയില്ല. താഴേത്തട്ടിൽ പോലീസ് സമുദായ നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
അതേസമയം പോലീസിന്റെ സർക്കുലറിനെതിരെ മുസ്ലീം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments