കണ്ണൂർ: കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും കെ.വി തോമസ് വഴിയാധാരമാവില്ലെന്നും കോടിയേരി പറഞ്ഞു.
കെ.വി തോമസം ഇടത്പക്ഷവുമായി സഹകരിക്കുമെങ്കിൽ അദ്ദേഹത്തെ സിപിഎം സ്വീകരിക്കും. ഇത് സംബന്ധിച്ചുള്ള തുടർ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ നിലപാടിന് അനുസരിച്ച് ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും എന്ന അദ്ദേഹത്തിന്റെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരം എടുത്തതാണെന്നും, അദ്ദേഹവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
തോമസിന് വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ട്. സി പി എമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ നിലപാടാണ്. അദ്ദേഹത്തിനായി സീറ്റ് ഒഴിച്ചിട്ടുണ്ട് എന്നത് വ്യാഖ്യാനങ്ങൾ മാത്രമാണ്. പരമാവധി പാർട്ടി ഏകോപനം നടത്താനാണ് സി പി എം ശ്രമിക്കുന്നത്. സെമിനാറിൽ ആരെ പങ്കെടുപ്പിക്കണം എന്ന് സി പി എമ്മാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് കൊണ്ട് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടാൽ കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും അറിയിച്ചിരുന്നു. ഹൈക്കമാൻഡിന്റെ നിർദ്ദേശം തള്ളിയാണ് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. ദേശീയ പ്രാധാന്യമുള്ള സെമിനാർ ആയതിനാലാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments