ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിനെതിരായ മുൻകരുതൽ വാക്‌സിൻ ഡോസ് പ്രായപൂർത്തിയായ എല്ലാവർക്കും ഇനിമുതൽ ലഭ്യമാകും. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വകാര്യ വാക്‌സിൻ സെന്ററുകളിലാണ് ലഭ്യമാകുക. ഏപ്രിൽ പത്ത് മുതൽ വിതരണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആദ്യമായി ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുന്നണി പോരാളികൾക്കുമാണ് മുൻകരുതൽ ഡോസ് വിതരണം ചെയ്തിരുന്നത്. ശേഷം 60 വയസിന് മുകളിലുള്ള ഗുരുതര രോഗമുള്ളവർക്ക് ലഭ്യമാക്കി. മൂന്നാം ഘട്ടത്തിലാണ് 60ന് മുകളിലുള്ള എല്ലാവർക്കും നൽകി തുടങ്ങിയത്. ഒടുവിൽ നാലാം ഘട്ടത്തിലാണ് 18 വയസിന് മുകളിലുള്ള എല്ലാ വിഭാഗക്കാർക്കും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞവർക്കാണ് മുൻകരുതൽ ഡോസ് എന്ന നിലയിൽ മൂന്നാമത്തെ വാക്‌സിൻ ഡോസ് എടുക്കാൻ സാധിക്കുക. ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച വാക്‌സിൻ ഏതാണോ അതുതന്നെയാണ് മുൻകരുതൽ ഡോസായി എടുക്കേണ്ടതെന്ന് നിർദേശമുണ്ട്. രണ്ടാം ഡോസ് കുത്തിവെയ്പ്പ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസെടുക്കാവുന്നതാണ്. 2021 ജനുവരി 16നാണ് ഇന്ത്യ കൊറോണയ്‌ക്കെതിരായി വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്.
Comments