കണ്ണൂർ: സിപിഎം പിബിയുടെ ചരിത്രത്തിൽ ആദ്യമായി ദളിത് പ്രാതിനിധി ഇടംപിടിച്ചു. പതിറ്റാണ്ടുകളായി പാർട്ടിയെ വേട്ടയാടിയ വിമർശനത്തിന് വൈകിയുദിച്ച ബുദ്ധിയിൽ സിപിഎം നേതൃത്വം തെറ്റ് തിരുത്തുകയാണ്. കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ബംഗാളിൽ നിന്നുളള ഡോ. രാമചന്ദ്ര ഡോമിനെയാണ് സിപിഎം പിബിയിലേക്ക്
ഉൾപ്പെടുത്തിയത്.
അടിസ്ഥാന വർഗങ്ങൾക്ക് വേണ്ടി നിലകൊളളുന്ന പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും പോളിറ്റ് ബ്യൂറോ ഉൾപ്പെടെയുളള പാർട്ടി ഉന്നത സമിതികളിൽ ദളിത് പ്രാതിനിധ്യം ഇല്ലാത്തത് സിപിഎമ്മിനെതിരെ എക്കാലത്തും ഉയർന്ന ശക്തമായ വിമർശനം ആയിരുന്നു. രൂപീകൃതമായി ആറ് പതിറ്റാണ്ടോളം വേണ്ടി വന്നു സിപിഎമ്മിന് ഈ തീരുമാനമെടുക്കാനെന്നത് ഈ വിഭാഗങ്ങളോടുളള പാർട്ടിയുടെ സമീപനമാണ് വ്യക്താക്കുന്നത്.
പതിനേഴംഗ പിബിയിൽ കേരളത്തിൽ നിന്നും എ വിജയരാഘവൻ, മഹാരാഷ്‌ട്രയിൽ നിന്നുളള അശോക് ധാവളെ എന്നിവരും പുതുമുഖങ്ങളായി ഇടംനേടി. മഹാരാഷ്‌ട്രയിൽ നിന്നുളള കർഷക നേതാവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമാണ് അശോക് ധാവ്‌ളെ.
ബംഗാളിൽ നിന്നുളള മുൻ എംപിയാണ് രാമചന്ദ്ര ഡോം. ലോക്‌സഭയിലെ സിപിഎം ചീഫ് വിപ്പ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് 1983 ൽ എംബിബിഎസ് നേടിയ അദ്ദേഹം അതിന് ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 1989 ൽ ബംഗാളിലെ ബിർഭൂം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. പിന്നീട് 2004 വരെ അഞ്ച് തവണ ഇവിടെ നിന്നും വിജയം ആവർത്തിച്ചു. 2009 ൽ ബോൽപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് പാർലമെന്റിലെത്തി.
മുൻ ലോക്‌സഭാ സ്പീക്കറും സിപിഎം നേതൃത്വവുമായി പരസ്യമായി കലഹിച്ച് പാർട്ടിക്ക് അനഭിമതനാകുകയും ചെയ്ത സോമനാഥ് ചാറ്റർജി പ്രതിനിധീകരിച്ച മണ്ഡലമാണ് ബോൽപൂർ. 1985 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച സോമനാഥ് ചാറ്റർജി പിന്നീട് 2009 വരെ ഇവിടുത്തെ എംപിയായിരുന്നു. സംവരണ മണ്ഡലമായ ഇവിടെ പിന്നീട് 2019 വരെ രാമചന്ദ്ര ഡോം ആയിരുന്നു വിജയിച്ചത്.
എന്നാൽ 2019 ൽ തൃണമൂൽ കോൺഗ്രസിന്റെ അനുപം ഹസാരെയോട് രാമചന്ദ്ര ഡോം 236112 വോട്ടുകൾക്ക് പരാജയപ്പെട്ടു. വികസനത്തിൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണമെന്ന് പിബി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാമചന്ദ്ര ഡോം ജനം ടിവി യോട് പ്രതികരിച്ചു. കെ റെയിലിൽ ജനങ്ങളുടെ ആശങ്കയകറ്റിയേ സർക്കാർ മുന്നോട്ട് പോകൂ. പശ്ചിമ ബംഗാളിലെ കൽക്കരി ഖനന പദ്ധതിയുമായി കെ റെയിലിനെ താരതമ്യം ചെയ്യാനാവില്ലെന്നും രാമചന്ദ്ര ഡോം വ്യക്തമാക്കി.
ബിമൻ ബോസിനൊപ്പം എസ് രാമചന്ദ്രൻപിളള, ഹന്നൻ മൊളള എന്നിവരാണ് പിബിയിൽ നിന്ന് ഒഴിവായത്. ഇവർ സ്ഥിരം ക്ഷണിതാക്കളാകും.
Comments