മൂവാണ്ടൻ മാങ്ങ കഴിച്ചിട്ടില്ലേ നല്ല പുളിയുള്ള മൂവാണ്ടൻ മാങ്ങ, നല്ല മധുരമുള്ള ലഡുവോ… ലോകത്ത് ഇങ്ങനെ എന്തോരം രുചികളാണല്ലേ മധുരം,എരിവ്,പുളി,കയ്പ്പ്… എന്തിനേറെ പറയുന്നു നമ്മുടെ പച്ച വെള്ളത്തിന് വരെ ഒരു രുചിയുണ്ടെന്നാണ് പറയപ്പെടുന്നത്.അങ്ങനെയാണങ്കിൽ സയ്‌നെഡിന്റെ രുചി എന്തായിരിക്കും. അതേന്നെ, ഒരു തരി അകത്ത് പോയാൽ തട്ടിപ്പോകുന്ന കൊടും വിഷമായ പൊട്ടാസ്യം സയ്‌നെഡിന്റേ രുചി തന്നെ,അതിന് അതിന്റെ രുചി പറഞ്ഞുതരാൻ അത് കഴിച്ചു നോക്കിയ ആരും തന്നെ ജീവിച്ചിരിപ്പില്ല അല്ലേ?
സയ്‌നെഡ് കണ്ട് പിടിച്ച നാൾ മുതൽക്ക് ഇതിന്റെ രുചി എന്തായിരിക്കും എന്ന കൗതുകമുണ്ട് മനുഷ്യന്. എന്ന് വെച്ച് രുചിച്ച് നോക്കാൻ പറ്റുമോ? എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് ഒരു മനുഷ്യൻ സയ്‌നെഡ് രുചിച്ച് നോക്കി തന്നെ അതിന് ഉത്തരം നൽകി.ആ ഉത്തരം നൽകിയ ആൾ മറ്റാരുമല്ല ഒരു മലയാളിയാണ്.
എറണാകുളത്തുകാരനായ സ്വർണപ്പണിക്കാരൻ എംപി പ്രസാദ് ആണ് ആ ആൾ. തന്റെ ആത്മഹത്യ കൊണ്ട് ശാസ്ത്ര ലോകത്തിന് തന്നെ വലിയ സംഭാവന നൽകിയാണ് പ്രസാദ് ഭൂമിയിൽ നിന്ന് മറഞ്ഞത്. മരിക്കുന്നതിന് മുൻപ് കൊടും വിഷത്തിന്റെ രുചി ആത്മഹത്യക്കുറിപ്പിൽ എഴുതി വെയ്‌ക്കുകയായിരുന്നു പ്രസാദ്. ഇതുപോലെ ഓൺലെൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ദൃശ്യമാദ്ധ്യമങ്ങളുമൊന്നും സജീവമല്ലാതിരുന്നിട്ടും പ്രസാദിന്റെ അനുഭവം ലോകമാദ്ധ്യമങ്ങളിൽ വാർത്തയായി. വർഷങ്ങൾക്കിപ്പുറം പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു നോവലിലെ വരികളായി. 2021 ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ചിലിയൻ എഴുത്തുകാരനായ ബെൻജമിൻ ലെബറ്ററ്റിന്റെ വെൻ വീ സീസ് ടു അണ്ടർസ്റ്റാൻഡ് ദ വേൾഡ് എന്ന നോൺഫിക്ഷൻ നോവലിലെ ആദ്യ ഭാഗത്താണ് പ്രസാദ് നൽകിയ വിവരത്തിന്റെ കെട്ടഴിക്കുന്നത്
. എന്തായിരുന്നു പ്രസാദ് എഴുതി വെച്ച സയ്‌നെഡിന്റെ രുചി?ആരായിരുന്നു പ്രസാദ് ? എന്തായിരുന്നു ലോകത്തിന് മുൻപിൽ ചുരുളഴിയാതിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തി ആത്മഹത്യ ചെയ്യാനുണ്ടായ പ്രസാദിന്റെ പ്രശ്‌നം ?
എറണാകുളം കാക്കനാട് സ്വദേശിയായിരുന്നു പ്രസാദ്.സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച ഒരു പ്ലസ്ടുക്കാരൻ. സ്വർണപണിയായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ.ജീവിതം പച്ചപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ അദ്ദേഹം ലക്ഷങ്ങൾ കടം വാങ്ങി അദ്ദേഹം ഗോൾഡൻ ജ്വല്ലറി വർക്‌സ് എന്ന കടയും ആരംഭിച്ചു. ജീവിതം അങ്ങനെ അല്ലലില്ലാതെ പോകുമ്പോഴാണ് മാർബിൾ തൊഴിലാളികളെന്ന് പരിചയപ്പെടുത്തി രാജസ്ഥാനിലെ രണ്ട് പേർ പ്രസാദിന്റെ സ്വർണക്കടയിലെത്തുന്നത്. സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് അവർ ലക്ഷങ്ങളുടെ സ്വർണം പണയം നൽകി പ്രസാദിനെ വഞ്ചിച്ചു. പ്രതികൾക്കെതിരെ പരാതി നൽകിയെങ്കിലും പ്രസാദ് മാനസികമായി ആകെ തകർന്നു. ബന്ധുക്കൾ സഹായിച്ചെങ്കിലും പ്രസാദിന് കരകയറാനായില്ല.
ജീവിതം അവസാനിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിന് കൊടും വിഷമായ സയ്‌നെഡ് തന്നെ വാങ്ങി. സ്വർണപണിക്കാരനായത് കൊണ്ട് സയ്‌നെഡ് വാങ്ങാനുള്ള ലൈസൻസ് ഉണ്ടായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. ഇനിയാണ് കഥ തുടങ്ങുന്നത്. 2006 ജൂൺ 17 ന് നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് എഴുതി വെച്ച് പാലക്കാടിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് പ്രസാദ് ജീവിതം അവസാനിപ്പിച്ചു.
എന്റെ പേര് പ്രസാദ് ഞാൻ ഒരു സ്വർണപ്പണിക്കാരനാണ്..എന്ന വരികളാണ് ആത്മഹത്യക്കുറിപ്പിന്റെ ആദ്യ വരികൾ. ആദ്യത്തെ പേജിൽ സാമ്പത്തിക നില തകർന്നതിന്റെ കഥകൾ. രണ്ടാം പേജിൽ അച്ഛനോടും അമ്മയോടുമുള്ള കുറിപ്പ്.മൂന്നാമത്തെ പേജിൽ മജിസ്ട്രേറ്റിനുള്ള കുറിപ്പായിരുന്നു. അത് പൂർത്തിയാക്കിയിട്ടില്ല. പകരം അടുത്ത പേജിൽ, സയനൈഡ് ഉപയോഗിച്ചതിന്റെ അനുഭവമാണ് അദ്ദേഹം എഴുതിയത്.
ഡോക്ടർമാരോട് എന്ന നിലയിൽ നാലു വാക്കുകളിലാണ് അയാൾ ആ അനുഭവം എഴുതിയത്. എന്തായിരുന്നു ആ വാക്കുകൾ? ഡോക്‌റ്റേഴ്‌സ് പൊട്ടാസ്യം സയ്‌നെഡ് , ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ പുകച്ചിലാണ്, നാക്കെല്ലാം എരിയും ,ഹാർഡാണ്, നല്ല ചവർപ്പാണ്. കത്ത് പൂർത്തിയാക്കാൻ തനിക്ക് കഴിയില്ലെന്ന ചിന്തയോ തനിക്ക് മാത്രം മനസിലായ രുചിയുടെ പ്രാധാന്യമോ ഓർമ്മ വന്നതിനാലാവണം ആ യുവാവ് നാലു വാക്കുകളിൽ തന്നെ കൊണ്ടാവുന്ന വിധം ആ രഹസ്യം വെളിപ്പെടുത്തിയത്.
പിന്നീടുള്ള വരികളിൽ ആ യുവാവ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചാണ് എഴുതിയത്. എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയ്‌നെഡ് മദ്യത്തിൽ ഇട്ട വെച്ച ശേഷം പേന കൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ.. അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാൻ ഈ കത്തെഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു പേന നാക്കിൽ മുട്ടിച്ചു. പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതി തീരുന്നത് വരെ. എഴുത്തിനിടെ പേനയുടെ അറ്റം കടിക്കുന്ന സ്വഭാവം അയാൾക്കുള്ളതായി പ്രസാദിന്റെ അമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. ഡോ. പിബി ഗുജറാളായിരുന്നു പോസ്റ്റ് മോർട്ടം നടത്തിയത്. അദ്ദേഹമാണ്, കത്തിലെ സയനൈഡ് രഹസ്യം കൃത്യമായി മനസ്സിലാക്കിയത്. സയനൈഡ് കലർന്ന മദ്യം കഴിക്കാതെ, പേനത്തുമ്പിൽനിന്നും വിഷം അകത്തുചെന്നതിനാൽ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ പ്രസാദിനെറ ഉള്ളിൽ ചെന്നിട്ടുള്ളൂ എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രുചി അറിയാൻ അതു മതിയായിരുന്നു. അതിനാലാണ് രുചി എഴുതാനുള്ള സാവകാശം പ്രസാദിന് ലഭിച്ചതും.
ആത്മഹത്യ കുറിപ്പിലുള്ള പ്രസാദിന്റെ വിശദീകരണം അനുസരിച്ച് പൊള്ളലോടെയുള്ള ചവർപ്പ് അഥവാ അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ എന്നായിരുന്നു ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ രേഖപ്പെടുത്തിയത്. എന്തായാലും മരിച്ച് പതിനഞ്ചു വർഷങ്ങൾക്കു ശേഷവും പ്രസാദ് ഓർമ്മിക്കപ്പെടുന്നത് മരണം കൊണ്ട് പോലും അയാൾ ലോകത്തിന് മഹത്തായ സംഭാവനകൾ നൽകി എന്നത് കൊണ്ടാണെന്നതാണ് വാസ്തവം.














