കൊളംബോ: സർക്കാറിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രതിസന്ധികളെ മറികടക്കാൻ സർക്കാർ ഓരോ നിമിഷവും പരിശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഒരോ നിമിഷവും രാജ്യത്തിന് കൂടുതൽ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾ പ്രതിഷേധം തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന് ലഭിക്കേണ്ട ഡോളർ നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനം തെരുവിലിറങ്ങിയാൽ വിദേശികൾ രാജ്യത്തെത്താൻ മടിക്കുമെന്നും അത് വിദേശ നാണയത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലങ്കയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടും പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് മഹിന്ദ രജപക്‌സെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
പൊതുവേ ദുർബലമായ സമ്പദ് വ്യവസ്ഥ തകർന്നത് കൊറോണ മൂലമാണെന്നും രാജ്യം തകർച്ചയുടെ വഴിയേ ആണെന്ന് അറിഞ്ഞിട്ടും മറ്റ് മാർഗങ്ങൾ ഇല്ലാതെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശ്രീലങ്കിൽ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ഗോട്ടബയ രജപക്‌സെയുടെ ശ്രമം പാളിയെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റും ഭരണകക്ഷിയായ എസ്എൽപിപി സഖ്യത്തിൽ നിന്നുള്ള സ്വതന്ത്രരും തമ്മിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടാവാത്തതാണ് കാരണം. 42 സ്വതന്ത്ര്യ എംപിമാർ അടങ്ങുന്ന 11 സഖ്യകക്ഷി പാർട്ടികളുമായാണ് ഗോട്ടബായ രജപക്‌സെ ചർച്ച നടത്തിയത്.
Comments