തായ്‌പേയ്: സ്വന്തം ഭൂവിഭാഗമെന്ന് അവകാശപ്പെട്ട് യുക്രെയ്‌ന് മേൽ ആക്രമണം നടത്തിയ റഷ്യൻ തന്ത്രം ചൈന തങ്ങൾക്ക് മേൽ പയറ്റുംമുന്നേ തയ്യാറെടുപ്പുമായി തായ്‌വാൻ. ഏറെക്കാലമായി തായ്‌വാനെ പിടിക്കാൻ ശ്രമിക്കുന്ന തന്ത്രങ്ങളാണ് ചൈന മെനയുന്നത്. പസഫിക്കിൽ അമേരിക്കയും ക്വാഡ് സഖ്യവും നിലയുറപ്പിച്ചതാണ് ചൈനയെ പിന്തിരിപ്പിക്കുന്ന സുപ്രധാന ഘടകം. എന്നാൽ യുക്രെയ്‌നെ റഷ്യ ആക്രമിച്ചതോടെ അതേ സമീപനം അയൽരാജ്യമായ തായ്‌വാന് മേൽ പയറ്റാൻ ചൈനയ്‌ക്ക് വലിയ സമയം ആവശ്യമില്ലെന്നതാണ് നിലവിലെ ആശങ്ക. ഇതിന് ബദലായിട്ടാണ് യുക്രെയ്ൻ ജനത പോരാടുന്ന പോലെ ജനകീയ പ്രതിരോധത്തിന് തായ് വാനും പ്രേരിപ്പിക്കുന്നത്.
വിദേശരാജ്യങ്ങളുടെ പിന്തുണ നിർണ്ണായക സമയത്ത് ലഭിക്കില്ലെന്ന തിരിച്ചറിവും തായ് വാനെ ജനകീയ പ്രതിരോധത്തിനായി പ്രേരിപ്പിക്കുകയാണ്. അമേരിക്കയുടെ ഒരു പിന്തുണയും യുക്രെയ്‌ന് ലഭിച്ചില്ലെന്നതും തായ് വാൻ ഭീതിയോടെയാണ് കാണുന്നത്. ചൈന ആക്രമിച്ചാൽ ആരും സഹായിച്ചില്ലെങ്കിലും ജനകീയ പോരാട്ടം എങ്ങനെ നടത്തണമെന്ന മാർഗ്ഗരേഖയാണ് തായ്‌വാൻ ഭരണകൂടം പുറത്തിറക്കിയത്. ചെറു കൈപുസ്തകം അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ഒപ്പം ഒരോ മേഖലയായി തിരിച്ച് ജനങ്ങൾ എടുക്കേണ്ട ജാഗ്രതയും പരിശീലിപ്പിക്കുകയാണ്.
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ സൈനിക ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ജനങ്ങളെ സജ്ജരാക്കേണ്ട രീതികൾ സൈനികരുമായി ചേർന്ന് അവലോകനം ചെയതെന്നാണ് റിപ്പോർട്ട്. ഒരു രാജ്യത്തിന്റെ സുരക്ഷ സ്വന്തം ജനങ്ങളുടെ കൈകളിലാണെന്ന് തെളിയിക്കുന്നതാണ് യുക്രെയ്ൻ നൽകുന്ന പാഠമെന്നും വെൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധം നൽകുന്ന മറ്റൊരു പാഠം വിദേശ ശക്തികൾ ഏതൊക്കെ തരത്തിൽ പെരുമാറുമെന്നതാണ്. യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ പരമാവധി പ്രകോപിപ്പിച്ച അമേരിക്കയും നാറ്റോയും ഒരു സമയത്തും യുക്രെയ്‌നായി നേരിട്ടിറങ്ങിയിട്ടില്ല. യുക്രെയ്‌നായി വിദേശശക്തികൾ പോരാടിയില്ലെന്ന സത്യം തായ് വാനെ തുറിച്ചു നോക്കുകയാണ്. ചൈന തായ്‌വാനെതിരെ നീങ്ങിയാലും ഇതേ അനുഭവം ആവർത്തിക്കുമെന്ന കടുത്ത ആശങ്ക ഒരു വശത്തുണ്ട്.
ഒരു യുദ്ധം വന്നാൽ ആദ്യമേ ജനങ്ങൾ സ്വയം ജീവൻ രക്ഷിക്കാൻ ചെയ്യണമെന്ന് കൈപുസ്തകത്തിൽ വിവരിക്കുന്നു. ബോംബാക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബങ്കറുകൾ നിർമ്മിക്കുന്നതും ജനങ്ങളെ പഠിപ്പിക്കുകയാണ്. സമീപകാലത്ത് പല തവണ ചൈനയുടെ ജെറ്റുകൾ തായ് വാന്റെ വ്യോമമേഖല ലംഘിച്ചപ്പോഴൊക്കെ പ്രതിരോധം തീർത്ത തായ്വാൻ എല്ലാ തന്ത്രങ്ങളും പയറ്റാനുള്ള തയ്യാറെടുപ്പിലാണ്. ചൈനയുടെ വ്യോമാഭ്യാസങ്ങളെ വലിയ മുന്നറിയിപ്പായാണ് തായ് വാനിലെ ജനങ്ങൾ കാണുന്നത്.
ചൈനയ്‌ക്ക് തായ്‌വാനെ കരമാർഗ്ഗവും ആകാശമാർഗ്ഗവും സമുദ്രമാർഗ്ഗവും ആക്രമിക്കാനാകും എന്നതാണ് ഏറെ അപകടകരം. യുക്രെയ്‌നെ അപേക്ഷിച്ച് ഏറെ ചെറുരാജ്യമാണ് തായ്‌വാനെന്നതും ചൈനയുടെ മേൽകൈ വർദ്ധിപ്പിക്കുകയാണ്. ഇതിനിടെ തായ്‌വാന് അമേരിക്ക എഫ്-16 വിമാനങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ആകാശമാർഗ്ഗത്തിലുള്ള ആക്രമണം തടയാൻ അത്യാധുനിക റഡാർ സംവിധാനവും അമേരിക്ക തായ്‌വാന് നൽകിയിരിക്കുകയാണ്. ഇതൊക്കെയാണെങ്കിലും സ്വന്തം പ്രതിരോധം ശക്തമാക്കുക എന്നതിൽ തായ് വാൻ മുന്നേറുകയാണ്. മറ്റൊരു യുക്രെയ്ൻ ആകാതിരിക്കാൻ ജനങ്ങളേയും തയ്യാറാക്കുകയാണ്.
Comments