ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗുണ്ടാരാജ് ഇല്ലാതാക്കാൻ ശക്തമായ നീക്കങ്ങൾ നടത്തി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. 12000 കോടി വിലമതിക്കുന്ന ഭൂമി മാഫിയ ഡോണുകളിൽ നിന്നും പിടിച്ചെടുത്തു. 15 മാസത്തിനിടെയാണ് ഇത്രയധികം ഭൂമി സർക്കാർ പിടിച്ചെടുത്തത്.
സംസ്ഥാനത്തിന്റെ ക്രമസമാധാന നില ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ഡിജിപി സുധീർ സക്‌സേന, ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.
12000 കോടിയുടെ സ്ഥലമാണ് കഴിഞ്ഞ 15 മാസത്തിനിടെ മാഫിയയുടെ കയ്യിൽ നിന്നും തിരിച്ചു പിടിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. രാമനവമി ആഘോഷങ്ങൾക്കെതിരെ ഖാർഗോണിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 95 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി അറിയിച്ചു. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരുടെ മുഖം വ്യക്തമായത്. സംഭവത്തിൽ അറസ്റ്റ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗോണിൽ രാമനവമി ആഘോഷത്തിന് നേരെ കല്ലേറ് നടത്തിയവരുടെ കടകളും അനധികൃതമായി നിർമിച്ച വീടുകളും സർക്കാർ പൊളിച്ച് നീക്കിയിരുന്നു. അക്രമികളുടെ 16 വീടുകളും 29 കടകളുമാണ് സർക്കാർ പൊളിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളുടെ അനധികൃത സ്വത്തുക്കൾ പൊളിക്കരുതെന്നാണ് എഐഎംഐഎം നേതാവ് ഒവൈസി ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
Comments