കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി
മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ
കൊല്ലം ജില്ലാ സമ്മേളനം അഞ്ചാലുംമൂട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് റിയാസ്.
ആളുകളെ മതപരിവർത്തനം നടത്താൻ വേണ്ടി നിർബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. പ്രായപൂർത്തിയായവർക്ക് നിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ഭരണ ഘടന പറയുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് നുണബോംബുകൾ സൃഷ്ടിച്ച് നിയമനിർമാണം നടത്തുകയാണെന്നും മുഹമ്മദ് റിയാസ് പറയുന്നു.
മതപരിവർത്തന നിരോധന നിയമം അനുസരിച്ച് 14 കേസുകൾ യുപിയിൽ മാത്രം രജിസ്റ്റർ ചെയ്തു. 51 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 49 പേർ ഇപ്പോഴും ജയിലിലാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയിലും മദ്ധ്യപ്രദേശിലും ഇതേ പോലുളള നിയമനിർമാണം നടത്തുകയാണ്.
ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ട് പ്രക്ഷോഭത്തിന് വരുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുളള ബിജെപിയുടെ നുണ ബോംബാണ് ലൗ ജിഹാദ്. പൗരത്വ വിഷയത്തിലും മുത്വലാഖിലും ലക്ഷദ്വീപിലും കണ്ടത് അത് തന്നെയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുളള തന്ത്രമാണിത്. ഇസ്ലാമാഫോബിയ കുത്തിവെയ്‌ക്കാനുളള ആർഎസ്എസിന്റെ ഉപകരണമാണ് ലൗ ജിഹാദ് എന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
കോഴിക്കോട് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിൻ അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് റിയാസ് ലൗ ജിഹാദ് ബിജെപിയുടെ നുണബോംബ് ആണെന്ന് ആരോപിച്ചത്.
Comments