കോഴിക്കോട് : കോളേജ് വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസിൽ റിക്രൂട്ട് ചെയ്യുന്ന സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന തിരുവനമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പരാമർശത്തിനെതിരെ ജമാ അത്തെ ഇസ്ലാമി. മുൻ എംഎൽഎയ്‌ക്കെതിരെ ജമാ അത്തെ ഇസ്ലാമി വക്കിൽ നോട്ടീസ് അയച്ചു. ലവ് ജിഹാദിന് പിന്നിൽ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാമർശം അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജോർജ് എം തോമസ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് വരെ വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തും വിധമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജമാ അത്തെ ഇസ്ലാമിയെ ലവ് ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേർത്തുവെക്കുന്നത് ബോധപൂർവമാണെന്ന് സംഘടന ആരോപിച്ചു. രാഷ്‌ട്രീയ ലാഭം ലക്ഷ്യംവെച്ച് സമൂഹത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചാണ് ജോർജ് എം തോമസിന്റെ പ്രസ്താവന എന്നും നോട്ടീസിൽ പറയുന്നു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ജോർജ് എം തോമസും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നാണ് നേതാവിന്റെ വിശദീകരണം. പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നുമാണ് ജോർജ് എം തോമസ് പറഞ്ഞത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കിയതോടെയാണ് നേതാവ് പ്രതികരണവുമായി എത്തിയത്.
Comments