വാഷിംഗ്ടൺ: ഇന്ത്യയിലെ മനുഷ്യവാകാശ ലംഘനങ്ങൾ കൂടുന്നു എന്ന അമേരിക്കയുടെ വാദത്തെ തള്ളി ഇന്ത്യ. മറ്റുള്ളവർക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ തടസ്സങ്ങളില്ല എന്നും യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്‌ക്കും ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചു.
റഷ്യയ്‌ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്. ഇതിൽ ഇന്ത്യയ്‌ക്കെതിരേയും ഉപരോധമുണ്ടാകുമെന്നാണ് യുഎസിന്റെ ഭീഷണി. എന്നാൽ അവരുടെ നിയമമാണത്, അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ,ഇന്ത്യയെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടതു ചെയ്യുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തിൽ അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങൾക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ടെന്നും നമുക്ക് തിരിച്ചും അവരുടെ ലോബികളെ കുറിച്ചും വോട്ട് ബാങ്കുകളെ കുറിച്ചും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോൾ എന്നായിരുന്നു ജയശങ്കർ പറഞ്ഞത്.
റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് യു എസിന് ബോധ്യപ്പെട്ടതിൽ തങ്ങൾക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണകൂടവും നയങ്ങൾ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയിട്ടുണ്ടെന്നും എവിടെ നിന്നാണ് ഇന്ത്യ വരുന്നതെന്ന് അവർക്ക് അറിയാം എന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് എതിരാണെന്നും വിഷയം പരിഹരിക്കാൻ എല്ലാ നയതന്ത്രമാർഗങ്ങളും ഉപയോഗിക്കുമെന്നും ഇന്ത്യ അറിയിച്ചു. ബുച്ചയിലെ കൂട്ടക്കൊലയെ വിമർശിച്ച ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments