തൃശൂർ : കുന്ദംകുളത്ത് കാൽനടയാത്രക്കാരൻ കെ സ്വിഫ്റ്റ് ഇടിച്ച മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ് അല്ല, ഇയാളെ പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. പിക്കപ്പ് വാൻ ഇടിച്ച ശേഷമാണ് തമിഴ്‌നാട് സ്വദേശിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങിയത്.
ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. കുന്നംകുളം മലയ ജംഗ്ഷന് മുന്നിൽ വെച്ച് തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചത് എന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ അതുവഴി പോയ പിക്കപ്പ് വാനാണ് കാൽനടയാത്രക്കാരനെ ഇടിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിക്ക് മുകളിലൂടെ പിന്നീടാണ് കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങിയത്. പരസ്വാമിയുടെ കാലിലൂടെ ബസ് കയറിയിറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടം കെ സ്വിഫ്റ്റിന്റെ ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസ് എത്തിയാണ് പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments