കോഴിക്കോട്: സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനുഷ്യ മനസുകളെ തമ്മിൽ അകറ്റുന്നു.
അത്തരം ശക്തികൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും താമരശേരി ബിഷപ്പ് പറഞ്ഞു.
തിരുവമ്പാടി കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് വിവാദത്തിലാണ് താമരശേരി ബിഷപ്പിന്റെ പ്രതികരണം. മത സൗഹാർദം തകർക്കാൻ ചില നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്.
കോടഞ്ചേരി വിഷയവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളടക്കം മുന്നൂറോളം ആളുകളാണ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പ്രശ്‌നം ലവ് ജിഹാദാണെന്ന നിലപാടിലാണ് ക്രിസ്ത്യൻ സമുദായം. വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ജോയ്‌സനയുടെ പിതാവ് ആവശ്യപ്പെട്ടു. അദ്ദേഹം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ നേതാവായ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹമാണ് വിവാദമായത്. തുടർന്ന് ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള കോടഞ്ചേരിയിൽ ലവ് ജിഹാദ് ആരോപണം ഉയർന്നതും ബിഷപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തു വരുന്നതും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുകയാണ്.
Comments