കൊൽക്കത്ത: വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായ ബംഗാളിൽ വനിതകൾക്ക് നേരെ നടക്കുന്ന ഓരോ കുറ്റകൃത്യവും ലജ്ജാകരമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ തൃണമൂലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അങ്ങേയറ്റം ആശങ്കയുണ്ട്. സഹിഷ്ണുത പാലിക്കാൻ ഇക്കാര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഒരു സ്ത്രീ ഇരിക്കുന്ന ബംഗാളിൽ ഇത്തരം അതിക്രമങ്ങൾ സംഭവിക്കുന്നുവെന്നത് നമുക്കെല്ലാവർക്കും നാണക്കേടാണ്. പോലീസും ഭരണകൂടവും ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂൽ എംപി പറഞ്ഞു.
വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 14-കാരി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടിനെതിരെ ആയിരുന്നു മമത പ്രതികരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പെൺകുട്ടിയെ അവഹേളിച്ച് മമത രംഗത്തെത്തിയത്.
പിറന്നാൾ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ചുവെന്ന വാർത്തയിൽ അപാകതയുണ്ടെന്ന് മമത പറഞ്ഞു. അവൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും മമത വാദിച്ചു. പെൺകുട്ടിക്ക് അറസ്റ്റിലായ വ്യക്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവർ പരസ്പര സമ്മതത്തോടെ ഇടപഴകിയെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചത്. ബലാത്സംഗമെന്ന് പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയായ മുഖ്യമന്ത്രിക്ക് എങ്ങനെ ഇപ്രകാരം പ്രതികരിക്കാൻ കഴിയുന്നുവെന്ന വിമർശനമാണ് ഇതോടെ ഉയർന്നത്.
Comments