കോഴിക്കോട് : ഡിവൈഎഫ്ഐ നേതാവ് നിർബന്ധിതമായി തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായി ആരോപണമുയർന്ന കോടഞ്ചേരിയിലെ ജോയ്സ്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വൈകീട്ടോടെയാണ് അദ്ദേഹം ജോയ്സനയുടെ മാതാപിതാക്കളെ കണ്ടത്. ഇതിന് പിന്നാലെ അദ്ദേഹം ബിഷപ്പ് ഹൗസിൽ എത്തി താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേലുമായും കൂടിക്കാഴ്ച നടത്തി.
ജോയ്സ്നയെ ഒരു തവണയെങ്കിലും അവരുടെ മാതാപിതാക്കൾക്ക് മുമ്പിൽ എത്തിക്കാൻ സിപിഎം തയ്യാറാകണമെന്ന് വീട് സന്ദർശിച്ച ശേഷം സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജോയ്സ്നയെ വിവാഹം കഴിച്ച ഷെജിൻ സിപിഎം പ്രവർത്തകനാണ്. പ്രദേശത്തെ സിപിഎം നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്. ഇപ്പോൾ ഏകപക്ഷീയമായി ഷെജിനെ പിന്തുണയ്ക്കുകയാണ്. ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ താമസിപ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തിലാണോ എന്ന സംശയമുണ്ട്. അത് അന്വേഷിക്കേണ്ടതാണ്. ഇത് സാധാരണ രീതിയിലുള്ള പ്രണയമല്ല എന്നാണ് കുടുംബം പറയുന്നത്. സംസ്ഥാനത്ത് ഇത്തരം വിവാഹങ്ങൾക്ക് പിന്നിൽ മതതീവ്രവാദ സംഘടനകളുണ്ടെന്നത് വസ്തുതയാണ്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടേണ്ടതാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ജോയ്സ്നയുടെ കുടുംബത്തിന്റെ ആവശ്യത്തിന് എല്ലാ സഹായവും ബിജെപി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ പോലീസിന്റെ നടപടിയിലും സംശയം ഉണ്ട്. വിവാഹം ലൗ ജിഹാദ് ഉണ്ടെന്ന് ജോർജ് എം തോമസ് പറഞ്ഞത് 24 മണിക്കൂറിനുള്ളിൽ സെക്രട്ടറി തിരുത്തിച്ചു. സി പി എം നേതൃത്വം പെട്ടെന്ന് മലക്കം മറിഞ്ഞതിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നു. പകൽ ഡിവൈഎഫ്ഐയും രാത്രി എസ്ഡിപിഐയും ആയ നിരവധി പേർ ഇപ്പോൾ സി പി എമ്മിലുണ്ട്. വിവാഹങ്ങളുടെ മറവിൽ തീവ്രവാദ ശക്തികൾ പ്രവർത്തിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്ത് കൊണ്ട് പെൺകുട്ടിയെ വീട്ടുകാരുമായി സംസാരിക്കാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Comments