തിരുവനന്തപുരം : സംസ്ഥാനത്ത് പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുൻപിലേക്ക് ബിജെപി പ്രതിഷേധ റാലി നടത്തി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും ബിജെപി – സംഘപരിവാർ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു.
സെക്രട്ടേറിയേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ നരനായാട്ടാണ് നടക്കുന്നത് എന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു. ഇവർക്ക് സഹായം നൽകുന്നത് സിപിഎമ്മാണ്. പോപ്പുലർഫ്രണ്ട് പ്രവർത്തകന്റെ മരണത്തിന് പിന്നാലെ ഇന്നലെ ആയിരത്തിലധികം പോലീസുകാരെയാണ് പാലക്കാട് വിന്യസിച്ചിരിക്കുന്നത്. എന്നാൽ വർഗ്ഗീയത നേരത്തെ നിലനിന്ന സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഇല്ല. നാല് പോലീസുകാരെ പോലും പ്രദേശത്ത് നിർത്തിയില്ല. ഇതിന്റെ ഉത്തരം വ്യക്തമാണ്. കേരളത്തിൽ വർഗ്ഗീയത കലാപം ഉണ്ടാക്കാൻ പോപ്പുലർഫ്രണ്ടിന് എല്ലാ ഒത്താശയും നൽകുന്നത് സിപിഎം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. എറണാകുളം ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ബി ജെ പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പോപ്പുലർഫ്രണ്ട് കൊലപാതക, ഭീകരവാദ രാഷ്‌ട്രീയത്തിന് സി പി എമ്മും, കോൺഗ്രസും പിന്തുണ നൽകുകയാണെന്ന് എസ് സുരേഷ് ആരോപിച്ചു.
തൃശ്ശൂരിൽ നടന്ന പ്രതിഷേധം സ്വരാജ് റൗണ്ട് ചുറ്റി നടുവിലാലിൽ സമാപിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ, കെ.കെ അനീഷ് കുമാർ, ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. ആലപ്പുഴയിലും ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.
Comments