പത്തനംതിട്ട: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് പി.ജെ കുര്യൻ ആരോപിച്ചു. കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിനുള്ള തടസം ഇപ്പോൾ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തൽ.
കോൺഗ്രസിനെ ഇട്ടെറിഞ്ഞുപോയ ആളാണ് രാഹുൽ ഗാന്ധി. പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇനി രാഹുൽ അല്ലാത്ത മറ്റൊരാളാണ് വരേണ്ടത്. നെഹ്‌റു കുടുംബത്തിൽ നിന്ന് തന്നെ അദ്ധ്യക്ഷൻ വേണമെന്നില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു.
നിലവിൽ കോൺഗ്രസ് സ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് തടസം നിൽക്കുന്നത് രാഹുലാണ്. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ ഉപേക്ഷിച്ച് പോയ രാഹുൽ സ്ഥിരതയില്ലാത്തയാളാണ്. നടുക്കടലിൽ കാറ്റിലും കോളിലും അകപ്പെട്ട കപ്പിലിനെ മുന്നോട്ടുകൊണ്ടുപോകാൻ ഏതുവിധേനയും ശ്രമിക്കേണ്ട കപ്പിത്താൻ ഒളിച്ചോടുകയാണ് ചെയ്തത്. ഇതുകൊണ്ടെല്ലാമാണ് പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്നും പി.ജെ കുര്യൻ കുറ്റപ്പെടുത്തി.
കൂടിയാലോചനകൾ ഇല്ലാതെ കോൺഗ്രസ് എന്ന പാർട്ടി അധഃപതിച്ചു കഴിഞ്ഞു. നയപരമായ പല തീരുമാനങ്ങളും ഇപ്പോഴും രാഹുലാണ് എടുക്കുന്നത്. മുതിർന്ന നേതാക്കളുണ്ടായിട്ടും അഭിപ്രായങ്ങൾ തുറന്നുപറയാനും പങ്കുവെക്കാനുമുള്ള വേദി കോൺഗ്രസിൽ ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും കുര്യൻ പറഞ്ഞു.
Comments