പാലക്കാട് : പോപ്പുലർഫ്രണ്ട് ഭീകരർ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് പൂർത്തിയായത്. ഭൗതികദേഹം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറ്റുവാങ്ങി.
ശ്രീനിവാസിനെ കാണാൻ നൂറ് കണക്കിന് പ്രവർത്തകർ ആണ് ജില്ലാ ആശുപത്രിയിക്ക് മുൻപിൽ തടിച്ച് കൂടിയത്. രാമമന്ത്രം മുഴക്കിയും ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങിയത്. ഭൗതികദേഹം സേവാഭാരതിയുടെ ആംബുലൻസിലാണ് വിലാപയാത്രയായി കൊണ്ടുപോകുന്നത്. ആദ്യം കണ്ണകിയമ്മൻ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വയ്‌ക്കും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. രണ്ട് മണിക്കൂറാണ് മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കുക. കണ്ണകിയമ്മൻ സ്‌കൂളിൽ പൊതുദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വീട്ടിലും പൊതുദർശനത്തിനുവെച്ച ശേഷം വൈകീട്ടോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.ആയിരത്തിലധികം പേരാണ് വിലാപ യാത്രയെ അനുഗമിക്കുന്നത്.
നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ വിലാപയാത്രയ്‌ക്ക് പോലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ വിലാപയാത്ര നടത്തുമെന്ന നിലപാടിൽ ആയിരുന്നു ബിജെപി.
ബിജെപിയുടെ സംഘടനാചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തുടങ്ങിയവർ കെ സുരേന്ദ്രനൊപ്പം വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
Comments