അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. നിരവധി വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും. ഗാന്ധിനഗർ, ബനസ്‌കന്ത, ജാംനഗർ, ദാഹോദ് തുടങ്ങിയ ഇടങ്ങളിലെ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസും പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന്റെ (ജിസിടിഎം) തറക്കല്ലിടൽ ചടങ്ങും നടത്തും.
ഇന്ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി വിദ്യാ സമീക്ഷ കേന്ദ്രം സന്ദർശിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബനസ്‌കന്തയിൽ പുതിയ ഡയറി കോംപ്ലക്‌സ്, ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് എന്നിവയും ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ കർഷകരെ ശാക്തീകരിക്കുക, പാലുത്പാദന മേഖലയിൽ മികച്ച വളർച്ച നേടുക എന്നതെല്ലാമാണ് ലക്ഷ്യമിടുന്നത്. 600 കോടിയിലധികം രൂപ ചെലവിലാണ് ഇവയുടെ നിർമ്മാണം.
കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ കർഷകർക്ക് കൈമാറുന്നതിനായി സ്ഥാപിച്ച ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1700 ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം കർഷകർക്ക് ഇത് പ്രയോജനപ്പെടും. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന ഇന്റർനാഷണൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പിന്നോക്കവിഭാഗത്തിന്റെ ഉന്നമനത്തിനായി ദാഹോദിൽ വനവാസി മഹാ സമ്മേളനത്തിലും പങ്കെടുക്കും. 22,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇവിടെ തുടക്കം കുറിക്കുന്നത്.
Comments