തിരുവനന്തപുരം: കോട്ടയത്ത് നിന്നും കാണാതായ ജസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന വാർത്ത വ്യാജമാണെന്ന് സിബിഐ. ഇത്തരത്തിലൊരു കണ്ടെത്തലുകളും നടത്തിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു. ജസ്‌നയെ സിറിയയിൽ കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണമുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയുടെ പ്രതികരണം.
ജസ്‌ന സിറിയയിൽ പോയതായി കണ്ടെത്തിയിട്ടില്ല. ഇത് തെളിയിക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്ന് സിബിഐ അറിയിച്ചു. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
2018 മാർച്ച് 22ന് ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട് വിട്ട് ഇറങ്ങിയത്. വെച്ചൂച്ചിറ പോലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചത്. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ കേസന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും മാറി.
പൂനെ, ബംഗളൂരു, മുംബൈ, ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളിൽ ജസ്‌നയെ കണ്ടുവെന്ന തരത്തിൽ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജസ്‌നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
Comments