തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത അപകടമല്ലെന്ന മന്ത്രി എം ഗോവിന്ദന്റെ പരാമർശം കേരളത്തെ കശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ടിനുള്ള പരസ്യ പിന്തുണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് മതഭീകരവാദികളുമായി ചേർന്ന് സംസ്ഥാനത്ത് സിപിഎം ഉണ്ടാക്കാൻ പോകുന്ന രാഷ്‌ട്രീയ കൂട്ടുകെട്ടിന്റെ പരസ്യമായുള്ള പ്രഖ്യാപനമാണെന്ന് അദ്ദേഹം ആരോപിച്ചു.
പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സിപിഎം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടായക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് രാജ്യത്തുടനീളം അക്രമങ്ങൾ നടത്തുകയാണ്. അന്താരാഷ്‌ട്ര മതഭീകരവാദത്തിന്റെ ഇന്ത്യയിലെ ഘടകമാണ് പോപ്പുലർ ഫ്രണ്ട്. അവർക്ക് പിന്തുണ നൽകുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യവ്യാപകമായി ഇസ്ലാമിക ഭീകരർ ആക്രമണം നടത്തുന്നതിന്റെ തുടർച്ചയാണ് കേരളത്തിലും കാണുന്നത്. രാമനവമി ദിനത്തിലും ഹനുമാൻ ജയന്തി ദിനത്തിലും വിശ്വാസികളെ പലഭാഗത്തും ആക്രമിച്ചത് പോപ്പുലർ ഫ്രണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംവി ഗോവിന്ദന്റെ പ്രസ്താവന വ്യക്തിപരമാണോ അതോ പാർട്ടിയുടെ അടിസ്ഥാനതലത്തിലുള്ള നയം മാറ്റമാണോ എന്ന് സിപിഎം നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയനും, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനും മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നിഷ്‌ക്രിയമായതിനാലാണ് പോപ്പുലർ ഫ്രണ്ടിന് ആക്രമണം നടത്താൻ സാധിക്കുന്നത്. മതഭീകരവാദത്തെ പച്ചയായി വെള്ള പൂശുകയാണ് സിപിഎം നേതൃത്വം എന്ന് അദ്ദേഹം ആരോപിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന ഭരണകൂടമാണ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂനപക്ഷ വർഗീയത അപകടകരമല്ലെന്ന് പറഞ്ഞ് നിലവിലുള്ള ഭീകരവാദ ശക്തികളെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.















