ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡയെ നിയമിച്ചു. ഏപ്രിൽ 30 ന് മാസത്തെ കാലാവധി പൂർത്തിയാക്കാനിരിക്കുന്ന ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പിൻഗാമിയായിട്ടാണ് നിയമനം.നിലവിൽ സേനയുടെ ഉപമേധാവിയാണ് ലഫ്.ജനറൽ മനോജ് പാണ്ഡെ. സേനയുടെ 29ാം മേധാവിയായ അദ്ദേഹം എഞ്ചിനീയേഴ്‌സ് കോറിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസറാണ്.
1982ൽ ബോംബെ സാപ്പേഴ്‌സ് യൂണിറ്റിലാണ് നിയുക്ത കരസേനാ മേധാവി കമ്മീൻസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഓപ്പറേഷൻ വിജയ്,ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. 2001 ഡിസംബറിൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് വൻതോതിൽ സൈനികരേയും ആയുധങ്ങളേയും അണിനിരത്തിയ ഓപ്പറേഷനാണ് ഓപ്പറേഷൻ പരാക്രം.
ജമ്മുകശ്മീർ അതിർത്തിയിൽ എഞ്ചിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവ്വത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. എത്യോപ്യ,എറിത്രിയ രാജ്യങ്ങളിലെ യുഎൻ ദൗത്യങ്ങളിലും പങ്കെടുത്തു.ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടർ ജനറൽ പദവിയിലും ലഫ്.ജനറൽ മനോജ് പാണ്ഡെ സേവനമനുഷ്ടിച്ചു.
Comments