കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ജാംഗീർപുരി അക്രമത്തിലെ അഞ്ച് പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. ഒരു വ്യക്തി രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ തടങ്കലിൽ വയ്‌ക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് എൻഎസ്എ.
ഹനുമാൻ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ ജഹാംഗീർപുരിയിൽ പ്രതികൾ കല്ലേറും വെടിവയ്പ്പും നടത്തുകയായിരുന്നു. അമിത് ഷാ ഡൽഹി ഭരണകൂടവുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് അൻസാർ, സലിം ചിക്‌ന, ഇമാം ഷെയ്ഖ് ഉർഫ് സോനു, ദിൽഷാദ്, അഹമ്മദ് എന്നിവർക്കെതിരെ എൻഎസ്എ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 16 ലെ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഡൽഹിയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജഹാംഗീർപുരി ഏരിയയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികൾ നടത്തിയ കല്ലേറിലും അതിനെതുടർന്നുണ്ടായ സംഘർഷത്തിലും 8 പോലീസ് ഉദ്യോഗസ്ഥർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് വിന്യാസം നടത്തിയിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് മോട്ടോർ സൈക്കിൾ പട്രോളിംഗിനൊപ്പം ഫ്‌ലാഗ് മാർച്ചുകളും നടത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 147, 148, 149, 186, 307, 323, 332, 353, 427, 436, ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവ പ്രകാരം ജഹാംഗീർപുരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു.
Comments