മുംബൈ: ഫാഫ് ഡുപ്ലിസിസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാംഗ്ലൂരിന് ജയം. എതിരാളികളെ 17 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗവിന് 8 വിക്കറ്റ് നഷ്ടത്തിൽ 163 എടുക്കാനേ കഴിഞ്ഞുളളൂ. ടോസ് നേടിയ ലക്‌നൗ എതിർ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു.
ഫാഫ് ഡുപ്ലിസിസിന്റെ ഉജ്വല പ്രകടനമാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും ഏഴ് റൺസ് മാത്രമുളളപ്പോൾ ആദ്യ വിക്കറ്റ് വീണു. നാല് റണ്ണെടുത്ത അനുജ് റാവത്തിന്റെ വിക്കറ്റാണ് തുടക്കത്തിൽ നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയ്‌ക്കായിരുന്നു വിക്കറ്റ്. തുടർന്ന് വന്ന വിരാട് കോഹ്‌ലിയെ ആദ്യ പന്തിൽ തന്നെ ചമീര മടക്കി അയച്ചു. തുടക്കത്തിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് ഗ്ലൻ മാക്‌സ്‌വെല്ലും ഡുപ്ലിസിസും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ സ്‌കോർ 44ൽ എത്തിയപ്പോൾ മാക്‌സ്‌വെല്ലിനെ ക്രുണാൽ പാണ്ഡ്യ പുറത്താക്കി.
മാക്‌സ്‌വെൽ 11 പന്തിൽ 23 റൺസെടുത്തു. ഒരറ്റത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും നായകൻ ഡുപ്ലിസിസ് പൊരുതി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഡുപ്ലിസിസ് വീണത്. സെഞ്ച്വറിയ്‌ക്ക് നാല് റൺ മാത്രം അകലെയാണ് മികച്ച ഇന്നിങ്‌സിന് അറുതിയായത്. ദക്ഷിണാഫ്രിക്കൻ താരം 61 പിന്തുകളിൽ നിന്ന് 11 ഫോറും രണ്ട് സിക്‌സറും അടിച്ചാണ് 96 റൺസ് തികച്ചത്.
സുയാസ് പ്രഭുദേസായ്(10),ഷാബാസ് അഹമദ്(26), ദിനേശ് കാർത്തിക്(13) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് ലക്ഷ്യം മറികടക്കാനായി ഇറങ്ങിയ ലക്‌നൗവിന് തുടകത്തിൽ തന്നെ ക്വിന്റൺ ഡി കോകിനെ(3) നഷ്ടമായി. ഡുപ്ലിസിസിനെ പോലെ കളം നിറഞ്ഞ് കളിക്കാൻ ലക്‌നൗ നിരയിൽ ആരും ഉണ്ടായിരുന്നില്ല. ക്രുണാൽ പാണ്ഡ്യ(42) ആയിരുന്നു ടോപ്‌സ്‌കോറർ. കെ എൽ രാഹുൽ(30), മനീഷ് പാണ്ഡെ(6), ദീപക് ഹൂഡ(13), ആയുഷ് ബദോനി(13), മാർക് സ്‌റ്റോയിനിസ്(24), ജേസൺ ഹോൾഡർ(16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ജയത്തോടെ 10 പോയിന്റുകളോടെ ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ലക്‌നൗ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്.















