ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനെതിരെ അക്രമമഴിച്ചുവിട്ട മുഖ്യപ്രതി അൻസാറിന് ആക്രികച്ചവടം, പശ്ചിമ ബംഗാളിൽ ആഡംബര വസതിയുടെ ഉടമയെന്നും പൊലീസ്.
കുട്ടിക്കാലത്ത് ഡൽഹി ജഹാംഗീർപുരിയിലേക്ക് താമസം മാറിയ അൻസാർ നേരത്തെ മോഷണത്തിലും ചൂതാട്ടത്തിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസാർ പിന്നീട് ആക്രിക്കച്ചവടം ആരംഭിച്ചു. ഭൂമി കയ്യേറ്റം ഉൾപ്പെടെ പ്രവർത്തനങ്ങൾ വേറെയും ഉണ്ടായിരുന്നു. അൻസാർ നേരത്തെ രണ്ട് അടിപിടി കേസുകളിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ചൂതാട്ടത്തിനും ആയുധം കൈവശംവച്ചതിനും അഞ്ച് തവണ കേസെടുത്തിട്ടുണ്ട്.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കെതിരെ നടത്തിയ അക്രമത്തെ തുടർന്ന് ഇരുമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ജഹാംഗീർപുരി അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് ഗൂഢാലോചന നടത്തിയവരിൽ ഒരാളായ അൻസാറിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ 35കാരനായ അൻസറിനെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. അൻസാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
കിഴക്കൻ മിഡ്നാപൂർ ജില്ലയിലെ പ്രധാന വ്യാവസായിക ടൗൺഷിപ്പായ ഹാൽദിയയിൽ മനുഷ്യസ്നേഹിയുടെ പ്രതിച്ഛായ അൻസറിനുണ്ട്. അസംസ്വദേശിയായ അൻസാർ ഹാൽദിയയിൽ നിന്നുള്ള കുടുംബാംഗത്തെ വിവാഹം കഴിക്കുകയും ഹാൽദിയയിൽ ഒരു മാളിക പണിതു താമസം മാറ്റുകയും ചെയ്തു.
കാരണ്യപ്രവർത്തനത്തിനായി വൻതുക സംഭാവന ചെയ്ത അദ്ദേഹം ഹാൽദിയയിൽ മനുഷ്യസ്നേഹിയുടെ പ്രതിച്ഛായ നേടിയെടുത്തു. ഹാൽദിയയിൽ എത്തുമ്പോൾ തന്റെ ആഡംബരവീട്ടിൽ വിരുന്നൊരുക്കി അയൽവാസികളെ ക്ഷണിക്കുകയും ജനപ്രിയനാവുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു.
Comments