റിയാദ്: അമേരിക്കയുടെ അനാവശ്യ ഇടപെടലിനെ വിമർശിച്ച് സൗദി അറേബ്യൻ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. മുൻ മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനാവശ്യമായി പരാമർശിക്കുന്നു എന്ന പേരിലാണ് സൗദി രാജകുമാരൻ രൂക്ഷമായി പ്രതികരിച്ചത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകൻ ജേക് സള്ളിവന്റെ അനവസരത്തിലുള്ള പരാമർശത്തിന് ചുട്ടമറുപടിയാണ് സൗദി ഭരണാധികാരി നൽകിയത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന സുപ്രധാന യോഗത്തിലാണ് ഖഷോഗിയുടെ 2018ലെ തിരോധാനത്തിൽ ഭരണകൂടത്തെ കുറ്റക്കാരായി ചിത്രീകരിച്ച് ജേക് സള്ളിവൻ പരാമർശം നടത്തിയത്. അതേ യോഗത്തിൽ ശബ്ദമുയർത്തി ശകാരവർഷം നടത്തിയാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൗദിയിൽ അമേരിക്കയുടെ സൈനിക താവളമടക്കമുള്ളതിനാൽ ഇറാഖിലെ വിമതരുടെ ആക്രമണത്തെ തടയുന്നതും അമേരിക്കയാണെന്ന സ്വാതന്ത്ര്യമാണ് പലപ്പോഴും സൗദിയെ സമ്മർദ്ദത്തിലാക്കുന്നത്. എന്നാൽ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് ശൈലി മാറിയതിനെ സൗദി രാജകുമാരൻ ഉടൻ പ്രതികരിച്ച് തിരുത്തുകയായിരുന്നു.
വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായിരുന്ന ഖഷോഗി സ്ഥിരം സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് സൗദിയ്ക്ക് ചില കാര്യങ്ങൾ അറിയാമായിരുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾ ഖഷോഗി നടത്തിയിരുന്നു. തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുള്ളിലെ സൗദി എംബസിയിൽ വെച്ച് ഖഷോഗി കൊല്ലപ്പെട്ടതിൽ സൗദി രാജകുമാരന് പങ്കുണ്ടെന്ന് അമേരിക്ക വിമർശിച്ചിരുന്നു.
Comments