തിരുവനന്തപുരം : ലൗജിഹാദ് പരാമർശത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും, മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ അച്ചടക്ക നടപടി. നേതാവിനെ പരസ്യശാസനയ്‌ക്ക് വിധേയനാക്കാനാണ് പാർട്ടിയുടെ തീരുമാനം. പരാമർശത്തിൽ ജോർജ് എം തോമസിനെതിരെ നടപടി സ്വീകരിക്കുന്നകാര്യം ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് യോഗം ചേർന്നിരുന്നു. ഇതിലാണ് പരസ്യശാസനയ്‌ക്ക് വിധേയമാക്കാൻ തീരുമാനം ആയത്. സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ പ്രധാനപ്പെട്ടതാണ് പരസ്യശാസന.
കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പാർട്ടിയുടെ നിലപാട് ഉയർത്തിപിടിച്ചാകണം നേതാക്കൾ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതെന്ന് മോഹനൻ പ്രതികരിച്ചു. അതിനാൽ ജോർജ് എം തോമസിന്റെ പരാമർശം ഗൗരവത്തോടെയാണ് പാർട്ടി പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സംഭവം അദ്ദേഹം ഏറ്റുപറഞ്ഞെങ്കിലും പരസ്യമായി നടത്തിയ പ്രതികരണം ആവർത്തിച്ച് തള്ളിപ്പറയുകയും, ജോർജ് എം തോമസ് കൂടി അംഗീകരിച്ചുകൊണ്ട് പരസ്യശാസനയ്‌ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തതായും മോഹനൻ വ്യക്തമാക്കി.
കോടഞ്ചേരിയിൽ ഡിവൈഎഫ്‌നേതാവ് ഷെജിനും ക്രിസ്ത്യൻ യുവതിയായ ജോയ്‌സ്‌നയും തമ്മിൽ നടന്ന വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ലൗജിഹാദ് ഉണ്ടെന്നും, വിദ്യാസമ്പന്നരായ പെൺകുട്ടികളെയാണ് ഇത്തരത്തിൽ ചില ശക്തികൾ ലൗജിഹാദിന് ഇരയാക്കുന്നതെന്നും, പാർട്ടിയുടെ റെസല്യൂഷനിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നുമെല്ലാം ആയിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. കോഴിക്കോട് ജില്ലാ നേതൃത്വം ഇതിനെ നാക്കുപിഴയായി തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് വിഷയത്തെ കണ്ടത്. പരാമർശം തെറ്റായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.
Comments