മുംബൈ : ശത്രുക്കളുടെ കപ്പലുകൾ ലക്ഷ്യമാക്കി മുങ്ങാംകുഴിയിട്ട് പായാൻ ഇനി ഐഎൻഎസ് വാഗ്ഷീറും. പ്രൊജക്ട് 75 ന്റെ ഭാഗമായി നിർമ്മിച്ച അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാർ ആണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്.
പ്രൊജക്ട് 75 ന്റെ ഭാഗമായി ഇന്ത്യ നിർമ്മിക്കുന്ന അന്തർവാഹിനികളിൽ ഏറ്റവും അവസാനത്തേത് ആണ് വാഗ്ഷീർ. മുംബൈയിലെ കപ്പൽ നിർമ്മാണ ശാലയായ മസ്ഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്‌സിൽ നിർമ്മിച്ച അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. തുടർന്ന് നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്.
ഇന്ത്യയുടെ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൊജക്ട് 75 എന്ന പേരിൽ അന്തർവാഹിനികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ആറ് അന്തർവാഹിനികളാണ് പ്രൊജക്ട് 75 ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ആദ്യത്തെ അഞ്ച് അന്തർവാഹിനികളുടെ നിർമ്മാണവും പൂർത്തിയായാട്ടുണ്ട്. മൂന്ന് അന്തർവാഹിനികൾ ഇതിനോടകം തന്നെ കമ്മീഷൻ ചെയ്തു. ഐഎൻഎസ് കാൽവരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻഎസ് കരംഗ് എന്നിവയാണ് കമ്മീഷൻ ചെയ്ത അന്തർവാഹിനികൾ. ഐഎൻഎസ് വേല, ഐഎൻഎസ് വാഗിർ എന്നിവയുടെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.
1974 ലാണ് നേരത്തെയുണ്ടായിരുന്ന വാഗ്ഷീർ കമ്മീഷൻ ചെയ്തത്. പിന്നീട് മൂപ്പത് വർഷങ്ങൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ 1997 ൽ ഈ അന്തർവാഹിനി ഡികമ്മീഷൻ ചെയ്യുകയായിരുന്നു. ഡി കമ്മീഷൻ ചെയ്ത അന്തർവാഹിനികളുടെയും, കപ്പലുകളുടെയും പേര് ആണ് പുതുതായി നിർമ്മിക്കുന്നവയ്‌ക്കും ഇന്ത്യൻ നേവി സാധാരണയായി നൽകാറ്.
Comments