മോസ്‌കോ: യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ചു. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്നും പുടിൻ പറഞ്ഞു. മരിയുപോൾ നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിൽ നിന്ന് പുടിന് അറിയിപ്പ് ലഭിച്ചിരുന്നു.
നേരത്തെ യുക്രെയ്‌നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയയിലേയ്‌ക്കും കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലകളിലേയ്‌ക്കും മരിയുപോൾ വഴി റഷ്യയ്‌ക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. മരിയുപോളിലെ അസോവ്‌സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽ നിന്നും യുക്രെയ്ൻ സൈന്യത്തെ തുരത്തിയതായി റഷ്യൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പ്ലാന്റിന്റെ ഉള്ളിൽ 2000 സൈനികർ മാത്രമാണ് ഉണ്ടായിരുന്നത്.
റഷ്യൻ സൈനികർ പ്ലാന്റിലേയ്‌ക്ക് കടക്കേണ്ടതില്ലെന്ന് പുടിൻ നിർദ്ദേശിച്ചു. ഈ വ്യവസായ മേഖല അടച്ച് പൂട്ടണമെന്നും പുടിൻ പറഞ്ഞു. അവിടെ നിന്നും ഒരു ഈച്ച പോലും രക്ഷപ്പെടരുതെന്നും പുടിൻ കൂട്ടിച്ചേർത്തു. ഒരു മാസത്തിലേറെയായി മരിയുപോളിൽ തുടരുന്ന റഷ്യൻ ആക്രമണത്തിന് ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത് എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Comments