ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. പൂഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ കാണാതായതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി.
പൂഞ്ചിലെ സുറൻകോട് താലൂക്കിലെ നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് 28-കാരിയായ നാസിയ കൗസർ മരിച്ചു. ഭർത്താവ് മുഹമ്മദ് ഹാഫിസിനും രണ്ടും ആറും വയസ്സിനിടയിൽ പ്രായമുള്ള മൂന്ന് മക്കൾക്കും പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോവർ മുറ്രയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് കുടുംബത്തിലെ അഞ്ച് പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം, അയൽ ജില്ലയായ രജൗറിയിലും കനത്ത മഴ വലിയ നാശനഷ്ടമാണ് വിതച്ചത്. നദികളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബെലയിലെ ന്യൂ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം കയറി നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയോ വെള്ളത്തിൽ മുങ്ങുകയോ ചെയ്തു. നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ദർഹാലി, ഖണ്ഡ്ലി, സുക്തോഹ്, ജമോല തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയ്‌ക്ക് സമീപമോ അതിന് മുകളിലോ എത്തിയതായി അധികൃതർ അറിയിച്ചു. ദർഹാലി നദിയിലെ പ്രളയ പ്രതിരോധഭിത്തി തകർന്നതിനെ തുടർന്നാണ് സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയത്. ജൂലൈ 23 വരെ ജമ്മു കശ്മീരിൽ മിതമായതും ശക്തമായതുമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















